രണ്ടു വര്‍ഷം ബില്ലുകളില്‍ ഗവര്‍ണര്‍ എന്തെടുക്കുകയായിരുന്നു?’ രൂക്ഷ വിമര്‍ശനവുമായി സുപ്രീം കോടതി

രണ്ടു വര്‍ഷം ബില്ലുകളില്‍ ഗവര്‍ണര്‍ എന്തെടുക്കുകയായിരുന്നു?’ രൂക്ഷ വിമര്‍ശനവുമായി സുപ്രീം കോടതി

ഗവർണർ ബില്ലുകൾ പിടിച്ചു വെച്ചതിനെ രൂക്ഷമായി വിമർശിച്ച് സുപ്രീംകോടതി.

ബില്ലുകള്‍ പിടിച്ചുവെക്കാന്‍ അവകാശമില്ലെന്നും സർക്കാരുകളുടെ അവകാശം ഗവർണ്ണർക്ക് അട്ടിമറിക്കാനാവില്ലെന്നും സുപ്രീം കോടതി ഉത്തരവിട്ടു. രണ്ട് വർഷം ബില്ലുകളിൽ ഗവർണർ എന്ത് എടുക്കുകയായിരുന്നുവെന്നും സുപ്രീം കോടതി രൂക്ഷമായി വിമര്‍ശിച്ചു.

ബില്ലുകൾ പിടിച്ചു വെച്ചതിൽ ന്യായീകരണമില്ലെന്നും സുപ്രീം കോടതി നിരീക്ഷിച്ചു. ബില്ലുകൾ രാഷ്ട്രപതിക്കയച്ച ഗവർണറുടെ നടപടിയിൽ തല്‍ക്കാലം ഇടപെടാൻ കഴിയില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി.

കേരളത്തിൻറെ നിലവിലെ ഹർജിയുടെ അടിസ്ഥാനത്തിൽ ഇടപെടാൻ കഴിയില്ല. രാഷ്ട്രീയ വിവേകം സംസ്ഥാനത്ത് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും സുപ്രീം കോടതി നിരീക്ഷിച്ചു. പരിഗണനയിലുള്ള പണ ബില്ലിൽ തീരുമാനം എടുക്കാമെന്ന് ഗവർണർക്ക് വേണ്ടി ഹാജരായ എജി കോടതിയെ അറിയിച്ചു.

ഗവർണർമാർക്ക് മാർഗ്ഗനിർദ്ദേശം തയ്യാറാക്കണമെന്ന കേരളത്തിന്‍റെ ആവശ്യത്തില്‍ അതിനുള്ള സാഹചര്യം ഇപ്പോഴില്ലെന്നായിരുന്നു കോടതിയുടെ മറുപടി. വിഷയത്തില്‍  മുഖ്യമന്ത്രിയും ബില്ലവതരിപ്പിച്ച മന്ത്രിയും ഗവർണറുമായി കൂടിക്കാഴ്ച നടത്താനും കോടതി നിര്‍ദേശിച്ചു.

ഗവർണ്ണർ ക്ഷണിച്ചാൽ പോകാൻ മുഖ്യമന്ത്രിക്ക് തടസ്സമുണ്ടോ എന്നും ചീഫ് ജസ്റ്റിസ് ആരാഞ്ഞു. സംസ്ഥാനത്തിന്‍റെ ഹർജിയിൽ ഭേദഗതി വരുത്താൻ കോടതി അനുമതി നൽകി.

ഇതിനായി അപേക്ഷ നൽകാൻ കോടതി നിർദ്ദേശിച്ചു. ഗവർണർക്ക് ഭരണഘടന പരമായ ഉത്തരവാദിത്വമുണ്ടെന്നും അത് നിറവേറ്റപ്പെടണമെന്നും അല്ലെങ്കിൽ ജനങ്ങളുടെ ചോദ്യം കോടതിയോടും ഉണ്ടാകുമെന്നും ചീഫ് ജസ്റ്റിസ് നിരീക്ഷിച്ചു. കേരളത്തിന്‍റെ ഹർജി കോടതി തീർപ്പാക്കുന്നില്ലെന്ന് വ്യക്തമാക്കിയ കോടതി ചർച്ചയിൽ പരിഹാരമുണ്ടായില്ലെങ്കിൽ ഇടപെടൽ നടത്തുമെന്ന സൂചനയും നല്‍കി.