പങ്കാളിത്ത പെൻഷൻ പുനഃപരിശോധന റിപ്പോർട്ട് പുറത്ത്

പങ്കാളിത്ത പെൻഷൻ പുനഃപരിശോധന റിപ്പോർട്ട് പുറത്ത്

പങ്കാളിത്ത പെൻഷൻ പുനഃപരിശോധിക്കണോ എന്നതിൽ സർക്കാർ നിയോഗിച്ച വിദഗ്ധ സമിതി തയ്യാറാക്കിയ റിപ്പോർട്ട് പുറത്തുവിട്ടു.

2021 ൽ സർക്കാരിന് സമർപ്പിച്ച റിപ്പോർട്ടാണ് പുറത്തു വന്നത്. സർക്കാർ പൂഴ്ത്തിവെച്ച റിപ്പോർട്ട് സുപ്രീം കോടതി നിർദ്ദേശത്തോടെയാണ് പുറത്ത് വിട്ടത്.  പങ്കാളിത്ത പെൻഷൻ 2013 ൽ ഉമ്മൻചാണ്ടി സർക്കാറാണ് നടപ്പാക്കിയത്. പങ്കാളിത്ത പെൻഷൻ പിൻവലിക്കുമെന്നായിരുന്നു 2016 ലെ എൽഡിഎഫ് തെരഞ്ഞെടുപ്പ് വാഗ്ദാനം. അധികാരത്തിലെത്തിയതിന് പിന്നാലെ വെച്ച സമിതി 2021ൽ റിപ്പോർട്ട് നൽകിയെങ്കിലും സർക്കാർ തൊട്ടില്ല, പുറത്തുവിട്ടുമില്ല. സിപിഐ അനുകൂല സംഘടനയായ ജോയിന്റ് കൗൺസിൽ സംസ്ഥാന സെക്രട്ടറി ജയചന്ദ്രൻ കല്ലിങ്കലിന്റെ ഹർജിയിലാണ് ഒടുവിൽ സുപ്രീം കോടതി റിപ്പോർട്ട് പുറത്തുവിടാൻ ഉത്തരവിട്ടത്

പങ്കാളിത്ത പെൻഷന്റെ ഗുണം സർക്കാറിന് ലഭിക്കാൻ 2040 വരെ കാത്തിരിക്കേണ്ടിവരുമെന്നാണ് സർക്കാർ നിയോഗിച്ച വിദഗ്ധ സമിതി റിപ്പോർട്ടിലുള്ളത്. പെൻഷനിലെ സർക്കാർ വിഹിതം 14 ശതമാനമാക്കി ഉയർത്തണം. 2013 ൽ പി എസ് സി പരീക്ഷയിൽ യോഗ്യത നേടി പിന്നീടുള്ള വർഷങ്ങളിൽ സർവ്വീസിൽ പ്രവേശിച്ചവർക്ക് പഴയ പെൻഷൻ നടപ്പാക്കണമെന്നും സമിതി ശുപാർശ ചെയ്യുന്നു. അതേസമയം പദ്ധതി പിൻവലിക്കുന്നതിന് എന്തെങ്കിലും നിയമതടസ്സമുണ്ടോ എന്ന് റിപ്പോർട്ടിൽ പരാമർശമില്ല.  2 വർഷം സർക്കാർ ഈ റിപ്പോർട്ട് എന്തിന് പൂഴ്തി എന്ന് വ്യക്തമല്ല. സാമ്പത്തിക പ്രതിസന്ധി കാരണം പങ്കാളിത്ത പെൻഷൻ പിൻവലിക്കുമെന്ന തെരഞ്ഞെടുപ്പ് വാഗ്ദാനം നടപ്പാക്കാൻ സർക്കാർ തയ്യാറല്ല.

ഈ റിപ്പോർട്ട് പുറത്തു വിടാതെ വീണ്ടും പഠിക്കാൻ കഴിഞ്ഞ ദിവസം സർക്കാർ സമിതിയെ വെച്ചിരുന്നു. പങ്കാളിത്ത പെൻഷൻ പുനഃപരിശോധന റിപ്പോർട്ടിനെ കുറിച്ച് പഠിക്കാനെന്ന പേരിലാണ് കഴിഞ്ഞ ദിവസം കേരള സർക്കാർ മന്ത്രിസഭ ഉപസമിതി രൂപീകരിച്ചത്. സർക്കാരിന്റെ ഈ നടപടിയെ രൂക്ഷഭാഷയിലാണ് സുപ്രീം കോടതി കഴിഞ്ഞ ദിവസം വിമർശിച്ചത്. ആദ്യ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ഹര്‍ജിക്കാര്‍ക്ക് കൈമാറാത്ത പക്ഷം ചീഫ് സെക്രട്ടറി വി വേണു നവംബർ 10 ന് നേരിട്ട് വിശദീകരണം നൽകണമെന്ന് സുപ്രീം കോടതി നിർദേശിച്ചു. പിന്നാലെയാണ് റിപ്പോർട്ട് പുറത്ത് വിടാൻ സർക്കാർ തയ്യാറായത്.