പാലങ്ങളുടെ അടിയിൽ പാർക്കും ജിമ്മും; ആദ്യം വരുന്നത് കൊല്ലത്ത്

പാലങ്ങളുടെ അടിയിൽ പാർക്കും ജിമ്മും; ആദ്യം വരുന്നത് കൊല്ലത്ത്

മേൽപ്പാലങ്ങളുടെ അടിവശം ഇനി മനോഹര പാർക്കുകളും കളിസ്ഥലങ്ങളുമാകും. ആരോഗ്യ സംരക്ഷണത്തിനായി ജിമ്മുകളും ഒരുങ്ങും. പൊതുമരാമത്ത്, ടൂറിസം നിർമിതികളിൽ മാറ്റംവരുത്താനുള്ള രൂപകൽപ്പന നയത്തിന്റെ ഭാഗമാണ്‌ പദ്ധതി. ആദ്യഘട്ടമായി കൊല്ലം എസ്എൻ കോളജിനുസമീപത്തെ റെയിൽവേ മേൽപ്പാലത്തിനടിയിലാണ് പദ്ധതി നടപ്പാക്കുന്നത്.

നെടുമ്പാശേരി വിമാനത്താവളത്തിനുസമീപത്തെ മേൽപ്പാലം ഉൾപ്പെടെ വിവിധ ജില്ലകളിൽ പാർക്കുകളും ചെറു ഭക്ഷണശാലകളും നിർമിക്കും. നൈറ്റ് ലൈഫ് ടൂറിസത്തിന് ഉൾപ്പെടെ ഇവ പ്രയോജനപ്പെടുത്തും. പിന്നാലെ ആലുവ മണപ്പുറം പാലം, ഫറോക്ക് റെയിൽവേ മേൽപ്പാലം എന്നിവിടങ്ങൾ വിദേശമാതൃകയിൽ ദീപാലംകൃതമാക്കും.

കൊല്ലത്ത് കേരള ടൂറിസം ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിന്റെ നേതൃത്വത്തിലായിരിക്കും നിർമാണം. രണ്ട് കോടി രൂപയുടെ പദ്ധതിയിൽ പാർക്ക്, ഓപ്പൺ ജിം, ബാഡ്മിന്റൺ കോർട്ട്, സ്കേറ്റി​ങ് സൗകര്യങ്ങൾ, ചെസ് ബ്ലോക്സ്, ഭക്ഷണശാലകൾ, ശൗചാലയങ്ങൾ എന്നിവ നിർമിക്കും. സ്ത്രീ, ഭിന്ന ശേഷി, വയോജന സൗഹൃദമായാണ് പദ്ധതി. സംസ്ഥാനത്തിന്റെ പശ്ചാത്തല വികസന മേഖലയിൽ രൂപകൽപ്പന നയം നടപ്പാക്കുന്നതിനായി ജനുവരിയിൽ മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ നേതൃത്വത്തിൽ ശിൽപ്പശാല സംഘടിപ്പിച്ചിരുന്നു. സംസ്ഥാനത്തെ ടൂറിസം കേന്ദ്രങ്ങൾ, കെട്ടിടങ്ങൾ, പാലങ്ങൾ, റോഡുകൾ, തെരുവുകൾ മുതലായവയുടെ രൂപകൽപ്പന സംബന്ധിച്ച് സമഗ്ര നയമാണ് സർക്കാർ തയ്യാറാക്കുന്നത്.