വാഹനങ്ങളുടെ പിഴയടയ്ക്കാതെ കേസ് കോടതിയിലായി കുടുങ്ങിയവര്‍ക്ക് അവസരം

വാഹനങ്ങളുടെ പിഴയടയ്ക്കാതെ കേസ് കോടതിയിലായി കുടുങ്ങിയവര്‍ക്ക് അവസരം

മോട്ടോർ വാഹന നിയമലംഘനങ്ങൾക്ക് യഥാസമയം പിഴ അടയ്ക്കാതെ കേസുകള്‍ വെര്‍ച്വല്‍ കോടതിയിലേക്കും റെഗുലര്‍ കോടതികളിലേക്കും പോയവര്‍ക്ക് കേസുകള്‍ പിന്‍വലിച്ച് പിഴ അടയ്ക്കാന്‍ അവസരം. ഇത്തരത്തില്‍ കേസുകള്‍ കോടതിയിലേക്ക് പോയിക്കഴിഞ്ഞാല്‍ ആവശ്യമായ സമയത്ത് പിഴ അടയ്ക്കാന്‍ സാധിക്കാതെ വരികയും അക്കാരണത്താല്‍ വാഹനങ്ങളുടെ ഉടമസ്ഥാവകാശം മാറ്റുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ സാധിക്കാതെ വരികയും ചെയ്യുന്നതായി വ്യാപകപരാതികള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് താത്കാലിക പരിഹാരം.

ഇ-ചെല്ലാൻ വഴി മോട്ടോർ വാഹനവകുപ്പും പോലീസും തയ്യാറാക്കിയ കേസുകളിൽ യഥാസമയം പിഴ അടയ്ക്കാത്ത കേസുകൾ 30 ദിവസങ്ങൾക്കു ശേഷമാണ് വെര്‍ച്വല്‍ കോടതിയിലേക്ക് അയക്കുന്നത്. 60 ദിവസങ്ങൾക്കു ശേഷം കേസുകള്‍ റെഗുലർ കോടതിയിലേക്കും അയക്കും. ഇത്തരത്തില്‍ ചെയ്യുമ്പോള്‍ വാഹന ഉടമകൾക്ക് പലപ്പോഴും പിഴ അടക്കാനാവാത്ത സാഹചര്യം ഉണ്ടായിരുന്നു. ഇതേതുടർന്ന് വാഹനങ്ങളുടെ വിവിധങ്ങളായ സർവീസുകൾക്കും തടസ്സം നേരിട്ടിരുന്നു. പരാതികള്‍ പരിഗണിച്ച് ഇത്തരം കേസുകൾ ‘കോർട്ട് റിവേർട്ട്’ എന്ന ഓപ്ഷൻ വഴി പിൻവലിച്ച് പിഴ അടക്കാന്‍ താൽകാലികമായി അനുവദിച്ചിട്ടുണ്ടെന്ന് മോട്ടോര്‍ വാഹനവകുപ്പ് അറിയിച്ചു.

വാഹന ഉടമകൾ ഈ അവസരം ഉപയോഗപെടുത്തി പിഴ അടച്ചാൽ തുടർന്നുള്ള കോടതി നടപടികളിൽ നിന്നും ഒഴിവാകുന്നതാണെന്ന് അറിയിപ്പില്‍ പറയുന്നു. ഇതിനായി നിയമലംഘനം കണ്ടെത്തി കേസെടുത്ത മോട്ടോര്‍ വാഹനവകുപ്പിന്റെ ഓഫീസിലോ പൊലീസ് സ്റ്റേഷനിലോ പിഴ അടയ്ക്കാൻ തയ്യാറാണെന്നും കോടതി നടപടികൾ പിൻവലിക്കണമെന്നും രേഖപ്പെടുത്തിയ അപേക്ഷ നൽകണം. തുടര്‍ന്ന് കോടതിയിലുള്ള കേസ് പിന്‍വലിച്ച് ഓണ്‍ലൈനായി തന്നെ പിഴ അടയ്ക്കാനുള്ള സൗകര്യം ലഭ്യമാക്കും.