ഓണം വിപണി; 2000 പച്ചക്കറിച്ചന്ത 25 മുതൽ

ഓണം വിപണി; 2000 പച്ചക്കറിച്ചന്ത 25 മുതൽ

 

ഓണം വിപണി ലക്ഷ്യമിട്ട്‌ കൂടുതൽ പച്ചക്കറികൾ എത്തിക്കാൻ ഹോർട്ടികോർപ്‌. ഊട്ടിയിൽനിന്ന്‌ കാരറ്റ്‌, ബീൻസ്‌, ഉരുളക്കിഴങ്ങ്‌ തുടങ്ങിയവ എത്തിക്കും. മറയൂരിലെ കർഷകരിൽനിന്ന്‌ പരമാവധി പച്ചക്കറികൾ ശേഖരിക്കും. കർഷകരിൽനിന്ന്‌ പൊതുവിപണിയേക്കാൾ പത്തുശതമാനം വില കൂടുതൽ നൽകി സംഭരിക്കും. 30 ശതമാനം വിലക്കുറച്ചായിരിക്കും വിതരണം ചെയ്യുക.

ഹോർട്ടികോർപ്പും കൃഷിഭവനുംചേർന്ന്‌ 2000 പച്ചക്കറിച്ചന്തയാണ്‌ നടത്തുക. സംസ്ഥാനതല ഉദ്‌ഘാടനം 24ന്‌ വൈകിട്ട്‌ നാലിന്‌ പാളയത്ത്‌ കൃഷിമന്ത്രി പി പ്രസാദ്‌ നിർവഹിക്കും. 25 മുതൽ 28വരെ ചന്തകൾ പ്രവർത്തിക്കും. ഹോർട്ടികോർപ്‌ 764, വിഎഫ്‌പിസികെ 160, കൃഷി ഭവനുകൾ 1076 എന്നിങ്ങനെ ചന്തകൾ നടത്തും. ചന്തകളിലേക്ക്‌ ആവശ്യമായ പച്ചക്കറികൾ പരമാവധി സംസ്ഥാനത്തെ കർഷകരിൽനിന്ന്‌ ശേഖരിക്കണമെന്ന്‌ ഉദ്യോഗസ്ഥർക്ക്‌ കൃഷിമന്ത്രി നിർദേശം നൽകിയിട്ടുണ്ട്‌. സപ്ലൈകോയുമായി സഹകരിച്ചും ഹോർട്ടികോർപ് ചന്തകൾ ഒരുക്കും.

സപ്ലൈകോ ഷോപ്പുകളിലേക്കും മാവേലി സ്‌റ്റോറുകളിലേക്കും ഓണം ലക്ഷ്യമിട്ടുള്ള സാധനങ്ങൾ എത്തിത്തുടങ്ങി. പർച്ചേസ്‌ ഓർഡർ നൽകിയതിന്റെ 30 ശതമാനം സാധനങ്ങൾ വെള്ളിയാഴ്ച എത്തിയിരുന്നു. രണ്ടുദിവസത്തിനകം 30 ശതമാനംകൂടി എത്തും. സർക്കാർ വിലക്കുറച്ച്‌ നൽകുന്ന 13 ഇന അവശ്യസാധനങ്ങൾ ഷോപ്പുകളിൽ ഉറപ്പുവരുത്താൻ മന്ത്രി ജി ആർ അനിൽ നിർദേശം നൽകി.

250 കോടി രൂപയുടെ അവശ്യസാധനങ്ങളാണ് ഓണക്കാല വിപണി ഇടപെടലിനായി സപ്ലൈകോ സംഭരിക്കുന്നത്. പയറുവർഗങ്ങൾ 6120 മെട്രിക് ടൺ, സുഗന്ധവ്യഞ്‌ജനങ്ങൾ 600 മെട്രിക് ടൺ, പഞ്ചസാര 4570 മെട്രിക് ടൺ, അരി(വിവിധ തരം) 15880 മെട്രിക് ടൺ, വെളിച്ചെണ്ണ 40 ലക്ഷം ലിറ്റർ എന്നിങ്ങനെയാണ്‌ സംഭരിക്കുന്നത്‌.