നീറ്റ് പിജി 2023: കട്ട് ഓഫ് ശതമാനം പൂജ്യം ആയി തുടരും

നീറ്റ് പിജി 2023: കട്ട് ഓഫ് ശതമാനം പൂജ്യം ആയി തുടരും

മെഡിക്കല്‍ പിജി പ്രവേശനത്തിനുള്ള നീറ്റ്-പിജി 2023 എന്‍ട്രന്‍സ് പരീക്ഷയുടെ കട്ട് ഓഫ് ശതമാനം പൂജ്യം ആക്കിയത് തുടരും. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ ഈ തീരുമാനത്തെ ചോദ്യം ചെയ്ത് സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജി ഇന്ന് സുപ്രീം കോടതി തള്ളി.

കട്ട് ഓഫ് ശതമാനം കുറയ്ക്കുന്നത് മെഡിക്കല്‍ വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരത്തെ തകര്‍ക്കുമെന്നു ചൂണ്ടിക്കാട്ടി ഒരു അഭിഭാഷകനാണ് സുപ്രീം കോടതിയെ സമീപിച്ചത്. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് മനോജ് മിശ്ര, ജസ്റ്റിസ് ജെ ബി പര്‍ദിവാല എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി തള്ളിയത്.

മെഡിക്കല്‍ ബുരുദാനന്തര പഠനത്തിന് 2000 സീറ്റുകള്‍ ഒഴിഞ്ഞ് കിടക്കുന്ന സാഹചര്യത്തില്‍ നീറ്റ്-പിജി കട്ട് ഓഫ് 50 ശതമാനത്തില്‍ നിന്ന് പൂജ്യം ശതമാനമായി കുറയ്ക്കാന്‍ സെപ്റ്റംബര്‍ 22ന് ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം തീരുമാനിക്കുകയായിരുന്നു. എന്നാല്‍ കേന്ദ്രത്തിന്റെ തീരുമാനത്തിനെതിരെ മെഡിക്കല്‍ വിദഗ്ധരും തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ ഉള്‍പ്പെടെയുള്ളവരും രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തി. മെഡിക്കല്‍ വിദ്യാഭ്യാസത്തിന്റെ നിലവാരം ഇല്ലാതാക്കുന്നതാണു തീരുമാനമെന്നായിരുന്നു ആരോപണം. അതേസമയം ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനും (ഐഎംഎ) ഫെഡറേഷന്‍ ഓഫ് റസിഡന്റ് ഡോക്ടേഴ്‌സ് അസോസിയേഷനും (എഫ്ഒആര്‍ഡിഎ) തീരുമാനത്തെ പിന്തുണയ്ക്കുകയാണ് ഉണ്ടായത്.

ആരോഗ്യ പരിരക്ഷാ സേവനങ്ങളെ കുറിച്ച് ആശങ്കയുണ്ടാക്കുന്ന ഒന്നായതിനാല്‍ ഹര്‍ജിക്കാരനെ ഒഴിവാക്കി വിഷയം പരിഗണിക്കണമെന്ന് അഭിഭാഷകന്‍ കോടതിയോട് അഭ്യര്‍ഥിച്ചു. എന്നാല്‍ വിഷയത്തില്‍ ഇടപെടാന്‍ കോടതി വിസമ്മതിക്കുകയും, തീരുമാനത്തെ ചോദ്യം ചെയ്യാന്‍ ഹര്‍ജിക്കാരന് അവകാശമില്ലാത്തതിനാല്‍ ബെഞ്ച് ഹര്‍ജി തള്ളുകയുമായിരുന്നു.