മണിപ്പൂരിലെ കൂട്ടബലാത്സംഗം; കേസ് സിബിഐക്ക് കൈമാറാന്‍ കേന്ദ്രം

മണിപ്പൂരിലെ കൂട്ടബലാത്സംഗം; കേസ് സിബിഐക്ക് കൈമാറാന്‍ കേന്ദ്രം

മണിപ്പൂരില്‍ രണ്ടു കുക്കി യുവതികളെ നഗ്‌നരാക്കി നടത്തി കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയ കേസ് സിബിഐക്ക് കൈമാറാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചതായി റിപ്പോര്‍ട്ട്.

കേസിന്റെ വിചാരണ മണിപ്പൂരിന് പുറത്ത് നടത്തണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിക്കും.

മണിപ്പൂര്‍ വിഷയത്തില്‍ വ്യാഴാഴ്ചയും പാര്‍ലമെന്റ് തടസപ്പെട്ടിരുന്നു.

ഇതിന് പിന്നാലെയാണ് കേസ് സിബിഐക്ക് കൈമാറാനുളള കേന്ദ്ര നീക്കം.

കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് ശക്തമായ പ്രതിപക്ഷ പ്രതിഷേധത്തിനാണ് പാര്‍ലമെന്റ് വ്യാഴാഴ്ച സാക്ഷ്യം വഹിച്ചത്.

കറുത്ത വസ്ത്രങ്ങള്‍ ധരിച്ചെത്തിയ പ്രതിപക്ഷ എംപിമാര്‍ പോസ്റ്ററുകളുമായി ഇരു സഭകളുടേയും നടുത്തളത്തില്‍ പ്രതിഷേധിച്ചു.

പ്രതിപക്ഷം രാജ്യസഭയില്‍ ‘ഇന്ത്യ ഇന്ത്യ’ വിളികള്‍ ശക്തമാക്കിയപ്പോള്‍ ഭരണപക്ഷം ‘മോദി മോദി’ വിളികള്‍ ഉയര്‍ത്തിയാണ് ഇതിനെ നേരിട്ടത്.

വാദപ്രതിവാദങ്ങളെ തുടര്‍ന്ന് പ്രതിപക്ഷം രാജ്യസഭയില്‍ നിന്ന് ഇറങ്ങിപ്പോയി.

മണിപ്പൂരിലെ ചുരാചന്ദ്പൂര്‍ ജില്ലയില്‍ വ്യാഴാഴ്ച പുലര്‍ച്ചെ ഇരുവിഭാഗങ്ങള്‍ തമ്മില്‍ വെടിവെപ്പുണ്ടായി.

രണ്ട് ഗ്രാമ പ്രതിരോധ വോളന്റിയര്‍മാര്‍ക്ക് വെടിയേറ്റതായി റിപ്പോര്‍ട്ടുണ്ടായിരുന്നു.

നേരത്തെ ജൂലൈ 25ന് കാംഗ്‌പോപി ജില്ലയില്‍ സുരക്ഷാ സേന ഉദ്യോഗസ്ഥരെ കൊണ്ടുപോകാന്‍ ഉപയോഗിച്ചിരുന്ന രണ്ട് ബസുകള്‍ക്ക് ഒരു സംഘം അക്രമികള്‍ തീയിട്ടിരുന്നു.