കോഴഞ്ചേരി തെക്കേമലയിൽ ഒളിച്ചു താമസിച്ച തമിഴ്നാട്ടിലെ കൊടും കുറ്റവാളികളായ സഹോദരങ്ങളെ പിടികൂടി.

കോഴഞ്ചേരി തെക്കേമലയിൽ ഒളിച്ചു താമസിച്ച തമിഴ്നാട്ടിലെ കൊടും കുറ്റവാളികളായ സഹോദരങ്ങളെ പിടികൂടി.

ആറന്മുള പോലീസ് സ്റ്റേഷൻ പരിധിയിൽ കോഴഞ്ചേരി തെക്കേ മലയിൽ ഒളിവിൽ താമസിച്ചിരുന്ന തമിഴ്നാട്ടിലെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളായ രണ്ടു പേരെ ആറന്മുള പോലീസ് പിടികൂടി.

തമിഴ്നാട് തിരുനെൽവേലി പള്ളി കോട്ടൈ നോർത്ത് സ്ട്രീറ്റിൽ ഗണേശൻ മകൻ പള്ളികോട്ടെ മാടസ്വാമി എന്ന് വിളിക്കുന്ന മാടസ്വാമി 27, ഇയാളുടെ സഹോദരൻ ഊട്ടി ശെമ്മാരി എന്ന് വിളിക്കുന്ന സുഭാഷ് (25 ) എന്നിവരാണ് പിടിയിലായത്.

ആറന്മുള പോലീസ് സ്റ്റേഷൻ പരിധിയിൽ താമസിച്ചുവരുന്ന അതിഥി തൊഴിലാളികളുടെ വിവരശേഖരണവുമായി ബന്ധപ്പെട്ട് നടത്തിയ പരിശോധനയിലാണ് ഇവരെ കണ്ടെത്തിയത്. സംശയാസ്പദമായി കണ്ട ഇവരെ വിശദമായി ചോദ്യം ചെയ്തതിൽ നിന്നും തമിഴ്നാട് പോലീസുമായി ബന്ധപ്പെട്ടും നടത്തിയ അന്വേഷണത്തിലാണ് ഇവരുടെ ക്രിമിനൽ പശ്ചാത്തലം വെളിവായതും തമിഴ്നാട് പോലീസ് തേടുന്ന കൊടും കുറ്റവാളികളാണ് ഇവർ എന്നും മനസ്സിലായതും.

തമിഴ്നാട്ടിലെ മൂന്ന് കൊലപാതക കേസുകൾ, കവർച്ച കേസുകൾ ഉൾപ്പടെ 19 കേസുകളിൽ പ്രതിയാണ് മാടസ്വാമി . മൂന്നു കൊലക്കേസുകൾ ഉൾപ്പെടെ 11 ഓളം കേസുകളിലെ പ്രതിയാണ് സുഭാഷ്.

കഴിഞ്ഞ നാല് വർഷമായി ഇവരുടെ മാതാപിതാക്കൾ തെക്കേ മലയിലും പരിസരപ്രദേശങ്ങളിലും വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു. ആറു മാസമായി രണ്ടു പേരും കൂടി മാതാപിതാക്കളോടൊപ്പം വന്നു താമസിച്ച് കോഴഞ്ചേരിയിലും തെക്കേമലയിലും ലോട്ടറി വില്പന നടത്തി വരികയായിരുന്നു.

ഇവിടെ താമസിച്ച കാലയളവിൽ ഏതെങ്കിലും കേസുകൾ ഉണ്ടോ എന്നുള്ള അന്വേഷണത്തിനുശേഷം ഇവരെ തമിഴ്നാട് പോലീസിന് കൈമാറി.