രാജ്യത്ത് 50 കോടി കടന്ന് ജൻധൻ അക്കൗണ്ടുകൾ

രാജ്യത്ത് 50 കോടി കടന്ന് ജൻധൻ അക്കൗണ്ടുകൾ

 

രാജ്യത്തെ മൊത്തം ജൻധൻ അക്കൗണ്ടുകളുടെ എണ്ണം 50 കോടി കടന്നത് സുപ്രധാന നാഴികക്കല്ലാണെന്ന് പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജൻധൻ അക്കൗണ്ടുകളിൽ 56 ശതമാനവും സ്ത്രീകളുടേതാണെന്നത് സന്തോഷകരമാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.

രാജ്യത്തെ ജൻധൻ അക്കൗണ്ടുകൾ 50 കോടി കടന്നതായി കഴിഞ്ഞദിവസമാണ് കേന്ദ്രധനമന്ത്രാലയം അറിയിച്ചത്. ഇതിൽ 67 ശതമാനം അക്കൗണ്ടുകളും ഗ്രാമീണ, അർദ്ധ നഗര മേഖലകളിലാണ് തുറന്നിരിക്കുന്നതെന്നും മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. ജൻധൻ അക്കൗണ്ടുകളിലെ മൊത്തം നിക്ഷേപം 2.03 ലക്ഷം കോടി രൂപയ്ക്ക് മുകളിലാണ് നിലവിലുള്ളത്. കൂടാതെ 34 കോടി റുപേ കാർഡുകൾ ഈ അക്കൗണ്ടുകൾക്ക് സൗജന്യമായി നൽകിയിട്ടുണ്ടെന്നും ധനമന്ത്രാലയം അറിയിച്ചു.

ഒരു കുടുംബത്തിൽ കുറഞ്ഞത് ഒരു ബാങ്ക് അക്കൗണ്ട് എങ്കിലും നിർബന്ധമായും വേണമെന്ന ലക്ഷ്യത്തോടെ 2014 ൽ ആരംഭിച്ച പദ്ധതിയാണ് പ്രധാനമന്ത്രി ജൻധൻ യോജന. സാമ്പത്തിക സേവനങ്ങളും, ബാങ്കിംഗ് സേവനങ്ങളും സമൂഹത്തിന്റെ ഏറ്റവും അടിത്തട്ടിലുള്ളവർക്കും സ്വീകാര്യമാക്കുക എന്നതാണ് പദ്ധതി കൊണ്ട് ലക്ഷ്യമിടുന്നത്.

ഇന്ത്യയിൽ താമസിക്കുന്ന 10 വയസ്സോ അതിൽക്കൂടുതലോ പ്രായമുള്ള ഏതൊരാൾക്കും ജൻധൻ അക്കൗണ്ട് എടുക്കാവുന്നതാണ്. പ്രായപൂർത്തായാകുന്നതുവരെ അക്കൗണ്ടുകൾ നിയന്ത്രിക്കുക രക്ഷിതാക്കളായിരിക്കും . അക്കൗണ്ട് തുടങ്ങാൻ ആധാർ കാർഡ് അത്യാവശ്യമാണ്. ആധാർ കാർഡ് ഇല്ലാത്തവരാണെങ്കിൽ ആധാറിന് അപേക്ഷ നൽകി പിന്നീട് കാർഡ് സമർപ്പിക്കണം

ജൻധൻ അക്കൗണ്ടിൽ മിനിമം ബാലൻസ് ആവശ്യമില്ല. വ്യക്തികൾക്ക് സീറോ ബാലൻസ് നിലനിർത്താനും കഴിയും.ചെക്ക് ഉപയോഗിക്കുന്നവരാണെങ്കിൽ മിനിമം ബാലൻസ് ആവശ്യമാണ്. ജൻധൻ അക്കൗണ്ടുടമകൾക്ക് സൗജന്യ ആക്‌സിഡന്റ് ഇൻഷുറൻസും ലഭിക്കും. ഒരു ലക്ഷം രൂപയുടെ അപകട അപകട ഇൻഷുറൻസ് പരിരക്ഷയും ഈ സ്‌കീം ഉറപ്പുനൽകുന്നു. ആധാർ ലിങ്ക് ചെയ്ത അക്കൗണ്ടുകൾക്കായി 5000 രൂപ ഓവർഡ്രാഫ്റ്റ് സൗകര്യവും, ഒരു ലക്ഷം രൂപയുടെ അപകടഇൻഷുറൻസ് പരിരക്ഷയുമുണ്ട്.