ദേശീയപതാക ഉയർത്തൽ: ഫ്ളാഗ് കോഡ് കർശനമായി പാലിക്കണം

ദേശീയപതാക ഉയർത്തൽ: ഫ്ളാഗ് കോഡ് കർശനമായി പാലിക്കണം

സ്വാതന്ത്രദിനത്തോടനുബന്ധിച്ച് ദേശീയ പതാക ഉപയോഗിക്കുന്ന അവസരങ്ങളിൽ ഫ്ളാഗ് കോഡ് കർശനമായി പാലിക്കണമെന്ന് പൊതുഭരണ വകുപ്പ് നിർദേശം നൽകി.

 

_നിർദേശങ്ങൾ ഇപ്രകാരം:_

 

📌കോട്ടൺ, പോളിസ്റ്റർ, നൂൽ, സിൽക്ക്, ഖാദി എന്നിവ ഉപയോഗിച്ച് കൈകൊണ്ടുണ്ടാക്കിയതോ മെഷീൻ നിർമ്മിതമോ ആയ ദേശീയപതാക ഉപയോഗിക്കണം.

 

📌വ്യക്തികൾ, സ്വകാര്യ സ്ഥാപനങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവർക്ക് ദേശീയപതാക ഉയർത്താം. വിശേഷ അവസരങ്ങൾ, ആഘോഷങ്ങൾ എന്നിവയിലും ഉപയോഗിക്കാം. ദേശീയപതാകയുടെ അന്തസും ബഹുമാനവും നിലനിറുത്തിയാകണം ഇത്.

 

📌പൊതുയിടങ്ങളിലും വ്യക്തികളുടെ വീടുകളിലും ദേശീയപതാക പകലും രാത്രിയും പ്രദർശിപ്പിക്കാൻ അനുവദിച്ച് 2002ലെ ഫ്ളാഗ് കോഡ് ക്ലോസ് ഖണ്ഡിക 2. 2 പാർട്ട് 2ൽ 2022 ജൂലായ് 20ന് ഭേദഗതി വരുത്തിയിട്ടുണ്ട്.

 

📌ഫ്ളാഗ് കോഡ് സെക്ഷൻ 9ന്റെ പാർട്ട് മൂന്നിൽ പ്രതിപാദിച്ചിരിക്കുന്നവരുടേത് ഒഴികെ മറ്റ് വാഹനങ്ങളിൽ ദേശീയപതാക ഉപയോഗിക്കരുതെന്നും ഫ്ളാഗ് കോഡിൽ പറയുന്നു.

 

📌ദീർഘ ചതുരാകൃതിയിലാകണം ദേശീയ പതാക. നീളവും ഉയരവും 3:2 അനുപാതത്തിലായിരിക്കണം.

 

📌ആദരവും ബഹുമതിയും ലഭിക്കത്തക്കവിധമാകണം ദേശീയ പതാക സ്ഥാപിക്കേണ്ടത്.

 

📌കേടുപാടുള്ളതോ അഴുക്കുള്ളതോ ആയ പതാക ഉപയോഗിക്കരുത്.

 

📌ഒരു കൊടിമരത്തിൽ മറ്റു പതാകകൾക്കൊപ്പം ദേശീയ പതാക ഉയർത്തരുത്. ദേശീയപതാകയേക്കാൾ ഉയരത്തിൽ മറ്റു പതാക സ്ഥാപിക്കരുത്.