ഫ്ലക്സ് ബോര്‍ഡുകള്‍ നീക്കം ചെയ്യാത്തതില്‍ വിമര്‍ശനവുമായി ഹൈക്കോടതി

ഫ്ലക്സ് ബോര്‍ഡുകള്‍ നീക്കം ചെയ്യാത്തതില്‍ വിമര്‍ശനവുമായി ഹൈക്കോടതി

അനധികൃത ഫ്ലക്സ് ബോർഡുകൾ നീക്കം ചെയ്യുന്നതില്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് കാര്യക്ഷമമായ പ്രവര്‍ത്തനം ഉണ്ടാകുന്നില്ലെന്നും ഹൈക്കോടതി വിമര്‍ശിച്ചു. തോന്നുംവിധം ബോര്‍ഡുകള്‍ വെക്കാൻ ആരെയും അനുവദിക്കരുതെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു.പാതയോരങ്ങളില്‍ ഫ്ലക്സ് ബോര്‍ഡുകള്‍ പെരുകുന്നത് ദൃശ്യമലിനീകരണം ഉണ്ടാക്കുന്നതായി ഹൈക്കോടതി പറഞ്ഞു.

എല്ലാവര്‍ക്കും സ്വന്തം പടം വേണമെന്നാണ് ആഗ്രഹം. അതിനാണ് ഫ്ലക്സ് ബോര്‍ഡുകള്‍ വ്യാപകമായി വെക്കുന്നത്. അലക്ഷ്യമായി ഉപേക്ഷിക്കുന്ന ഇത്തരം ഫ്ലക്സ് ബോര്‍ഡുകളില്‍ വെള്ളം കെട്ടിക്കിടന്ന് കൊതുകുകള്‍ വളരുകയും ചെയ്യുകയാണ്. ഡെങ്കി ഉള്‍പ്പെടെയുള്ള അസുഖത്തിന് ഇവ കാരണമാകുന്നുണ്ട് അനധികൃതമായി ബോര്‍ഡുകള്‍ വെക്കുന്നവരില്‍ നിന്ന് 5,000 രൂപ വീതം പിഴയീടാക്കിയാല്‍ സംസ്ഥാനത്തിന്‍റെ സാമ്പത്തിക ഞെരുക്കം മാറിയേനെയെന്നും ഹൈക്കോടതി പറഞ്ഞു.

40 ലക്ഷത്തോളം അനധികൃത ബോര്‍ഡുകള്‍ നീക്കം ചെയ്തെന്ന് സര്‍ക്കാര്‍ കോടതിയില്‍ വിശദീകരിച്ചു. ഇവയ്ക്ക് 5,000 രൂപ വീതം പിഴ ചുമത്തിയിരുന്നെങ്കില്‍ വലിയ തുക സര്‍ക്കാര്‍ ഖജനാവിലേക്കെത്തിയേനെ. നീക്കം ചെയ്ത ബോര്‍ഡുകള്‍ക്ക് എത്ര രൂപ പിഴയീടാക്കിയെന്ന് മൂന്നാഴ്ചക്ക് ശേഷം ഹര്‍ജി വീണ്ടും പരിഗണിക്കുമ്പോള്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി അറിയിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.