ഭക്തി നിറവിൽ ‘ശ്രീഗുരുവായൂരപ്പന് ഉത്രാടം കാഴ്ചക്കുല സമർപ്പണം.

ഭക്തി നിറവിൽ ‘ശ്രീഗുരുവായൂരപ്പന് ഉത്രാടം കാഴ്ചക്കുല സമർപ്പണം.

തിരുവോണത്തോടനുബന്ധിച്ച് ശ്രീഗുരുവായൂരപ്പന് കാഴ്ചക്കുല സമർപ്പിക്കാൻ ഭക്തജന തിരക്ക്. പുണ്യപ്രസിദ്ധമായ ‘ഉത്രാടം കാഴ്ചക്കുല സമർപ്പണത്തിന് കേന്ദ്ര മന്ത്രി വി മുരളീധരൻ ഉൾപ്പെടെ നിരവധി പേരെത്തി. രാവിലെ ശീവേലിക്ക് ശേഷമായിരുന്നു ക്ഷേത്രത്തിനകത്ത് കൊടിമര ചുവട്ടിൽ കാഴ്ചക്കുല സമർപ്പണ ചടങ്ങ്.

ക്ഷേത്രം മേൽശാന്തി തോട്ടം ശിവകരൻ നമ്പൂതിരി, ശാന്തിയേറ്റ നമ്പൂതിരിമാർ, ക്ഷേത്രം ഊരാളൻ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, ദേവസ്വം ചെയർമാൻ ഡോ.വി കെ. വിജയൻ, ദേവസ്വം ഭരണസമിതി അംഗങ്ങളായ സി. മനോജ്, ചെങ്ങറ സുരേന്ദ്രൻ, കെ ആർ. ഗോപിനാഥ്, വി ജി. രവീന്ദ്രൻ, അഡ്മിനിസ്ട്രേറ്റർ കെ പി. വിനയൻ എന്നിവര്‍ ഭഗവാന് കാഴ്ചക്കുലയർപ്പിച്ചു.

തുടർന്ന് ഭക്തജനങ്ങളുടെ ഊഴമായി. നൂറുക്കണക്കിന് ഭക്തരാണ് ശ്രീ ഗുരുവായൂരപ്പന് കാഴ്ചക്കുല സമർപ്പിച്ചു ധന്യരായത്. അത്താഴപൂജയ്ക്ക് മുൻപ് വരെ ഭക്തർക്ക് കാഴ്ചക്കുല സമർപ്പിക്കാം.

കാഴ്ചക്കുലകളിൽ അനുയോജ്യമായവ തിരുവോണ നാളിൽ നിവേദിക്കുന്നതിനാവശ്യമായ പഴപ്രഥമൻ, പഴം നുറുക്ക് എന്നിവ തയ്യാറാക്കാനെടുക്കും.