കരുതലായ്, കാവലായ്

കേരള പോലീസ് സംസ്ഥാനവ്യാപകമായി 2025–2026 അധ്യയന വർഷത്തിൽ നടപ്പിലാക്കുന്ന മയക്കുമരുന്ന് വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി, തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ശ്രീ. ബി. കൃഷ്ണകുമാർ ഐ.പി.എസ്. ന്റെ നേതൃത്വത്തിൽ ഒരു വർഷത്തെ കാലാവധിയിൽ നടപ്പിലാക്കുന്ന “കരുതലായ്, കാവലായ്” പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം 2025 ജൂൺ 2-ന് രാവിലെ 09:30 മണിക്ക് ഇരിങ്ങാലക്കുട മാടായിക്കോണം പി.കെ. ചാത്തൻ മാസ്റ്റർ സ്മാരക യു.പി. സ്കൂളിൽ വെച്ച് സാമൂഹ്യനീതി-ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു അവർകൾ വിദ്യാർത്ഥികൾക്ക് യോദ്ധാവ്, ചിരി, ചൈൽഡ് ഹെൽപ് ലൈൻ, എമർജൻസി ഹെൽപ്പ് ലൈൻ, സൈബർ ഹെൽപ്പ് ലൈൻ എന്നിവയുടെ നമ്പറുകളും, ലഹരി വിരുദ്ധ സന്ദേശങ്ങളും അടങ്ങിയ നെയിം സ്ലിപ്പുകളും മിഠായികളും വിതരണം ചെയ്തുകൊണ്ട് നിർവഹിച്ചു. ഇതിന് ശേഷം തൃശ്ശൂർ റൂറൽ പോലീസ് ജില്ലയിലെ 552 സ്കൂളുകളിൽ ഇത്തരത്തിലുള്ള രണ്ട് ലക്ഷം നെയിം സ്ലിപ്പുകളും മിഠായികളും വിതരണം ചെയ്തു.
ലഹരിക്കെതിരെയുള്ള വിവരം അറിയിക്കാം.
യോദ്ധാവ് WHATS APP നമ്പർ : 9995966666 നൽകുന്ന ലഹരിയുടെ ഉപയോഗം വിൽപ്പന വിപണനം എന്നിവയെ സംബന്ധിച്ച വിവരങ്ങൾ തിരുവന്തപുരത്തുള്ള കേരളാ പോലീസ് ആസ്ഥാനത്തെ കൺട്രോൾ റൂമിലേക്ക് ലഭിക്കുന്നതെന്നും അത്തരം വിവരങ്ങൾ തരുന്നവരെക്കുറിച്ചുള്ള വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കപ്പെടുമെന്നും തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ശ്രീ. ബി. കൃഷ്ണകുമാർ, ഐ.പി.എസ് അറിയിച്ചു.
ചിരി ഹെൽപ്പ് ലൈൻ 9497900200
കുട്ടികളിലെ മാനസിക സമ്മർദ്ദം ലഘൂകരിക്കാനായി പോലീസ് ആരംഭിച്ച പദ്ധതിയാണ് ചിരി. ചിരിയുടെ 9497900200 എന്ന ഹെല്‍പ് ലൈന്‍ നമ്പരിലേക്ക് കുട്ടികള്‍ക്ക് മാത്രമല്ല അധ്യാപകർക്കും മാതാപിതാക്കൾക്കും കുട്ടികളുടെ പ്രശ്നങ്ങളുമായി വിളിക്കാം. മാനസിക സംഘർഷം കുറയ്ക്കുക, ആരോഗ്യം വർദ്ധിപ്പിക്കുക, ആപത് ഘട്ടങ്ങളിൽ സഹായം വാഗ്ദാനം ചെയ്യുക, സുരക്ഷിതത്വവും ആഹ്ലാദകരവുമായ ബാല്യം ഉറപ്പാക്കുക എന്നിവയാണ് ചിരി പദ്ധതിയുടെ ലക്ഷ്യം
ERSS : തൃശ്ശൂർ റൂറൽ ജില്ലയിൽ പൊതുജനങ്ങളിൽ നിന്നും ലഭിക്കുന്ന ഏതൊരു സഹായാഭ്യർത്ഥനയും ഏറ്റവും കുറഞ്ഞ സമയത്തിനുള്ളിൽ കേൾക്കുകയും, പരമാവധി വേഗത്തിൽ കാര്യക്ഷമമായ രീതിയിൽ അടിയന്തര നടപടികൾ സ്വീകരിക്കുവാനും, സന്ദേശം അയയ്ക്കുന്ന ആൾക്കോ, ഇരയ്ക്കോ ത്വരിതവും, കാര്യക്ഷമവുമായ സേവനം ലഭിക്കുന്നതിനും അവരുടെ പരാതി പൂർണ്ണമായും പരിഹരിക്കപ്പെടുന്നതു വരെ ആവശ്യമായ പിന്തുണ നൽകുന്നതിനും ഉള്ള സംവിധാനമാണ് ERSS.
കേരളത്തിൽ എവിടെ നിന്ന് 112 ലേയ്ക്ക് വിളിച്ചാലും പോലീസ് ആസ്ഥാനത്തെ കേന്ദ്രീകൃത കൺട്രോൾ റൂമിലേയ്ക്കാവും കാൾ എത്തുന്നത്. ഉദ്യോഗസ്ഥർ അതിവേഗം വിവരങ്ങൾ ശേഖരിച്ച് സേവനമെത്തേണ്ട സ്ഥലത്തിന് സമീപമുള്ള പോലീസ് വാഹനത്തിലേയ്ക്ക് സന്ദേശം കൈമാറും. ജിപിഎസ് സഹായത്തോടെ ഓരോ പോലീസ് വാഹനവും എവിടെയുണ്ടെന്ന് കൺട്രോൾ റൂമിൽ അറിയാനാകും. ആ വാഹനത്തിൽ ഘടിപ്പിച്ച ടാബിലേയ്ക്കാണ് സന്ദേശമെത്തിക്കുന്നത്. ഇതനുസരിച്ച് പോലീസുകാർക്ക് അതിവേഗം പ്രവർത്തിക്കാം. ജില്ലാ കൺട്രോൾ റൂമികളിലേയ്ക്കും സമാനമായി സന്ദേശം നൽകും. ഔട്ട് ഗോയിങ് സൗകര്യം ഇല്ലാത്തതോ താത്കാലികമായി പ്രവർത്തന രഹിതമായിരിക്കുന്നതോ ആയ നമ്പറിൽ നിന്നു പോലും എമർജൻസി നമ്പറിലേയ്ക്ക് വിളിക്കാം എന്നോർക്കുക. മൊബൈൽ ഫോണുകളിൽ നിന്നും ലാൻഡ് ഫോണിൽ നിന്നും ഈ സൗകര്യം ലഭ്യമാണ്. പോലീസിന്റെ ഔദ്യോഗിക മൊബൈൽ ആപ്പായ പോൽ ആപ്പിലെ SoS ബട്ടൺ വഴിയും നിങ്ങൾക്ക് ഈ സേവനം പ്രയോജനപ്പെടുത്താം. ഈ സംവിധാനം 24 മണിക്കൂറും ലഭ്യമാണ്.
സൈബർ സുരക്ഷ
ഇന്റനെറ്റ് നമ്മുടെ നിത്യജീവിതത്തിൽ ഒഴിച്ചുകൂടാനാകാത്ത ഘടകമായിരിക്കുകയാണ്. ഇത്തരം അവസ്ഥകളെ ചൂഷണം ചെയ്യുകയാണ് സൈബർ കുറ്റവാളികൾ. സൈബർ ബോധവൽക്കരണ പ്രവർത്തനങ്ങളിലൂടെ സൈബർ കുറ്റകൃത്യങ്ങളിൽ ഇരയാക്കപ്പെടുന്നവരുടെ എണ്ണം കുറച്ച് കൊണ്ട് വരാവുന്നതാണ്.
സൈബർ തട്ടിപ്പിൽപ്പെട്ടാൽ ഉടനടി 1930 എന്ന നമ്പറിൽ അറിയിക്കേണ്ടതാണ്. എത്രെയും പെട്ടന്ന അറിയിച്ചാൽ നഷ്ടപ്പെട്ട പണം തിരിചെചടുക്കാവുന്നതിന്റെ സാധ്യത കൂടുതലാണ്. കൂടാതെ പണം Hold ചെയ്യാനും, അക്കൗണ്ട് Freeze ചെയ്യാനും സാധിക്കും.
കുട്ടികൾക്കെതിരായ അതിക്രമം അറിയിക്കാം
കുട്ടികൾക്കെതിരെയുള്ള ആക്രമണങ്ങൾ അറിയിക്കേണ്ടത് പൊലീസ്, ചൈൽഡ് വെൽഫെയർ കമ്മിറ്റി, ജില്ലാ ശിശു സംരക്ഷണ ഓഫിസ് എന്നിവിടങ്ങളിലാണ്. ബന്ധുക്കൾ, സുഹൃത്തുക്കൾ, അധ്യാപകർ, അയൽവാസികൾ എന്നിങ്ങനെ ആർക്കും പരാതി നൽകാം.
ചൈൽഡ് ലൈൻ ടോൾ ഫ്രീ നമ്പർ 1098
കേരള സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷൻ: 0471–2326603
വിദ്യാർത്ഥികൾ നമ്മുടെ രാജ്യത്തിന്റെ ഭാവി വാഗ്ദാനങ്ങളാണ്. അവരുടെ കഴിവുകളും ഊർജ്ജവുമാണ് നാളത്തെ ഇന്ത്യയെ കെട്ടിപ്പടുക്കുന്നത്. പഠനത്തോടൊപ്പം വിദ്യാർത്ഥികളുടെ ശാരീരികവും മാനസികവുമായ ആരോഗ്യം സംരക്ഷിക്കേണ്ടതും അത്യാവശ്യമാണ്. നമ്മുടെ സമൂഹത്തിൽ മയക്കുമരുന്നും രാസലഹരികളും വലിയ ദുരന്തങ്ങളാണ് വിതയ്ക്കുന്നത്. ഇത്തരം ലഹരിവസ്തുക്കൾ ഒരു തവണ ഉപയോഗിച്ചാൽ പോലും അടിമപ്പെട്ടുപോകാൻ സാധ്യതയുണ്ട്. മയക്ക് മരുന്ന് ലഹരിയുടെ വഴിയേ പോയാൽ കുട്ടിളുടെ ഭാവിയും ജീവിതവും ഇരുളടഞ്ഞുപോകും. വിദ്യാലയങ്ങളെയും കലാലയങ്ങളെയും മയക്ക് മരുന്ന് ലഹരിയുടെ പിടിയിൽ നിന്ന് രക്ഷിച്ചെടുക്കാനാണ് “കരുതലായ് കാവലായ്” പദ്ധതി നടപ്പിലാക്കുന്നത്.