ഒന്നര വർഷം 18 കല്ലേറുകൾ; കല്ലേറിനെതിരെ ബോധവൽക്കരണം നടത്താൻ റെയിൽവേ

ഒന്നര വർഷം 18 കല്ലേറുകൾ; കല്ലേറിനെതിരെ ബോധവൽക്കരണം നടത്താൻ റെയിൽവേ

ഓപ്പറേഷൻ സാഥി’യുടെ കീഴിലാണ് ബോധവത്കരണം വിപുലീകരിക്കുന്നത്. റെയിൽവേ ട്രാക്കുകൾക്കു സമീപം താമസിക്കുന്നവർക്കും മറ്റും സുരക്ഷയുമായി ബന്ധപ്പെട്ടു നടത്തുന്ന ബോധവൽക്കരണമാണ് ‘ഓപ്പറേഷൻ സാഥി’.

 

ട്രെയിനുകൾക്ക് നേരെ കല്ലെറിയുന്ന നിരവധി വാർത്തകൾ രാജ്യവ്യാപകമായി റിപ്പോർട്ട് ചെയ്യാറുണ്ട്. ഇത്തരം സംഭവങ്ങൾ വ്യാപിക്കുന്ന പശ്ചാത്തലത്തിൽ ബോധവൽക്കരണ പദ്ധതി വിപുലീകരിക്കാൻ ഒരുങ്ങുകയാണ് റെയിൽവേ. ‘ഓപ്പറേഷൻ സാഥി’യുടെ കീഴിലാണ് ബോധവത്കരണം വിപുലീകരിക്കുന്നത്. റെയിൽവേ ട്രാക്കുകൾക്കു സമീപം താമസിക്കുന്നവർക്കും മറ്റും സുരക്ഷയുമായി ബന്ധപ്പെട്ടു നടത്തുന്ന ബോധവൽക്കരണമാണ് ‘ഓപ്പറേഷൻ സാഥി’.

 

ഈ അടുത്തിടെയുള്ള കണക്കുകൾ പരിശോധിക്കുകയാണെങ്കിൽ പുതുതായി ആരംഭിച്ച വന്ദേഭാരത് ട്രെയിനുകൾക്കു നേരെ നിരവധി ആക്രമണങ്ങളാണ് നടക്കുന്നത്. ട്രെയിനുകൾക്കു നേരെയുണ്ടാകുന്ന കല്ലേറു മൂലം റെയിൽവേയ്ക്കും ഖജനാവിനും വൻ നഷ്ടമാണ് ഉണ്ടാകുന്നത്. 2019 മുതൽ കഴിഞ്ഞ ജൂൺ വരെ 55.6 ലക്ഷം രൂപയാണ് വന്ദേഭാരതിന്റെ ചില്ലു തകർന്നതു മൂലമുണ്ടായ നഷ്ടം.

 

ഇതുവരെ 151 പേരെയാണ് വന്ദേഭാരതിനു കല്ലെറിഞ്ഞതിന് പിടികൂടിയത്. കേരളത്തിൽ ചോറ്റാനിക്കര, താനൂർ, വളപട്ടണം എന്നിവിടങ്ങളിൽ വന്ദേഭാരതിനു നേരെ കല്ലേറുണ്ടായിരുന്നു. അതുകൊണ്ട് തന്നെ റെയിൽവേയിലെ സുരക്ഷാ സംവിധാനങ്ങൾ കൂടുതൽ ശക്തമാക്കാനുള്ള നടപടികളെടുക്കുന്നുണ്ട്. കല്ലേറുണ്ടായാലും യാത്രക്കാർക്കു പരുക്കേൽക്കാത്ത വിധത്തിലുള്ള ഗ്ലാസുകളാണ് ട്രെയിനുകളിൽ ഉപയോഗിക്കുന്നത്.

 

ഇപ്പോൾ കോച്ചുകളിൽ സിസിടിവി ക്യാമറകൾ വയ്ക്കുന്ന പദ്ധതിയും പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. 7264 കോച്ചുകളിലും 866 സ്റ്റേഷനുകളിലും റെയിൽവേയിലെ സിസിടിവി വെച്ചിട്ടുണ്ട്. 2022 ജനുവരി മുതൽ മേയ് വരെ പാലക്കാട് ഡിവിഷനിൽ മാത്രം 10 കല്ലേറുകളും തിരുവനന്തപുരം ഡിവിഷനിൽ എട്ടും കല്ലേറുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇത്തരം സംഭവങ്ങൾ ഉണ്ടായാൽ 139 നമ്പറിൽ വിളിച്ചു ആളുകൾക്ക് വിവരങ്ങൾ കൈമാറാം.