പ്രശസ്ത സാഹിത്യകാരൻ ഡോ. സി ആർ ഓമാനക്കുട്ടൻ അന്തരിച്ചു

പ്രശസ്ത സാഹിത്യകാരൻ ഡോ. സി ആർ ഓമാനക്കുട്ടൻ അന്തരിച്ചു

പ്രശസ്ത സാഹിത്യകാരൻ ഡോ. സി ആർ ഓമാനക്കുട്ടൻ (80 വയസ്സ്) അന്തരിച്ചു. ഹൃദയാഘാത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഹാസ്യസാഹിത്യത്തിനുള്ള 2010 ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം നേടിയ സാഹിത്യകാരനാണ് സി.ആർ. ഓമനക്കുട്ടൻ. 25ലധികം കൃതികൾ എഴുതിയിട്ടുണ്ട്. സംവിധായകൻ അമൽ നീരദിന്റെ പിതാവാണ്.

പെണ്ണമ്മ, രാഘവന്‍ ദമ്പതികളുടെ മകനായി കോട്ടയത്താണ് ജനനം. കോട്ടയം നായര്‍ സമാജം ഹൈസ്കൂള്‍, സിഎംഎസ് കോളെജ്, കൊല്ലം എസ് എന്‍ കോളേജ്, ചങ്ങനാശ്ശേരി എസ് ബി കോളെജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം.

ശ്രീഭൂതനാഥവിലാസം നായർ ഹോട്ടൽ എന്ന ഹാസ്യ സാഹിത്യകൃതിക്കാണ് കേരള സാഹിത്യ അക്കാദമി പുരസ്കാരം നേടിയത്. സിനിമാമാസിക, പ്രഭാതം, ഗ്രന്ഥാലോകം എന്നീ പ്രസിദ്ധീകരണങ്ങളില്‍ പത്രപ്രവര്‍ത്തനം നടത്തിയിട്ടുണ്ട്. പബ്ലിക് റിലേഷന്‍സ് വകുപ്പില്‍ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ആയി നാല് വര്‍ഷം ജോലി ചെയ്തു. മലയാളം അധ്യാപകനായി 1973 ല്‍ ജോലിയില്‍ പ്രവേശിച്ചു. വിവിധ സര്‍ക്കാര്‍ കോളേജുകളില്‍ ജോലി ചെയ്തിട്ടുണ്ട്. 1998 ല്‍ മഹാരാജാസ് കോളേജില്‍ നിന്നാണ് വിരമിച്ചത്.

ഓമനക്കഥകൾ, ഈഴശിവനും വാരിക്കുന്തവും, അഭിനവശാകുന്തളം, ശവംതീനികൾ, കാല്‌പാട്‌, പരിഭാഷകൾ, ഫാദർ ഡെർജിയസ്‌, ഭ്രാന്തന്റെ ഡയറി, കാർമില, തണ്ണീർ തണ്ണീർ എന്നിവയാണ് പ്രധാന കൃതികൾ.