യുവതിയുടെ കഴുത്തിൽ ചരട് മുറുക്കി കൊലപ്പെടുത്തിയ കേസിൽ, ഭർത്താവ് റിമാന്റിലേക്ക്, പ്രതിയുമായി തെളിവെടുപ്പ് നടത്തി

വരന്തരപ്പിള്ളി : കൂട്ടോലിപ്പാടം സ്വദേശിനി പാറക്കവീട്ടിൽ ദിവ്യ (35)എന്നവർ പനിയെ തുടർന്ന് ഗുളിക കഴിച്ചതിനാൽ 07-06-2025 തിയ്യതി രാത്രി 11.00 മണിയോടെ കുടുബമായി താമസിക്കുന്ന കൂട്ടോലിപ്പാടത്തുള്ള വാടക വീട്ടിലെ കിടപ്പ് മുറിയിൽ മരണപ്പെട്ട് കിടക്കുന്നതായി ദിവ്യയുടെ അമ്മയുടെ അമ്മ ശാന്ത (65) എന്നവർ വരന്തരപ്പിള്ളി പോലീസ് സ്റ്റേഷനിൽ വന്ന് 08-06-2025 തിയ്യതി രാവിലെ മൊഴി പറഞ്ഞത് പ്രകാരം വരന്തരപ്പിള്ളി പോലീസ് സ്റ്റേഷനിൽ അസ്വഭാവിക മരണത്തിന് കേസെടുത്തിരുന്നു. ഈ കേസിലേക്ക് മരണപ്പെട്ട ദിവ്യയുടെ മൃതദേഹത്തിന്റെ ഇൻക്വസ്റ്റ് നടപടികൾക്കായി വരന്തരപ്പിള്ളി പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ മനോജും പാർട്ടിയും കൂട്ടോലിപ്പാടത്തുള്ള വീട്ടിലേക്ക് ചെന്ന് പ്രാഥമിക പരിശോനകൾ നടത്തിയ സമയം മരണപ്പെട്ട ദിവ്യയുടെ കഴുത്തിൽ കറുത്തപാട് കാണപ്പെടുകയും മരണത്തിൽ സംശയം തോന്നിയതിനെ തുടർന്ന് വിവരം തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി B. കൃഷ്ണകുമാർ IPS നെയും ചാലക്കുടി DYSP ബിജുകുമാറിനെയും വിവരം അറിയിക്കുകയും തുടർന്ന് ജില്ലാ പോലീസ് മേധാവിയുടെ നിർദേശപ്രകാരം കൂടുതൽ ശാസ്ത്രീയ പരിശോധനകൾക്കായി സയന്റിഫിക് ഓഫീസർ (ലഷ്മി) വിളിച്ച് വരുത്തി പരിശോധനകൾ നടത്തിയതിൽ ദിവ്യയുടെ മരണം കൊലപാതകം ആണ് എന്ന് പ്രാഥമികമായി സംശയം തോന്നിയതിനാൽ ദിവ്യയുടെ ഭർത്താവ് പീച്ചി കണ്ണാറ സ്വദേശി തെങ്ങലാൻ വീട്ടിൽ കുഞ്ഞുമോൻ 49 വയസ് എന്നയാളെ കസ്റ്റഡിൽ എടുത്തിട്ടുള്ളതുമാണ്.
നടപടിക്രമങ്ങൾക്ക് ശേഷം ദിവ്യയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി തൃശ്ശൂർ ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് അയക്കുകയും. തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാർ IPS ന്റെ നിർദ്ദേശ പ്രകാരം ചാലക്കുടി DYSP ബിജു കുമാറിന്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിക്കുകയും ചെയ്തു. ദിവ്യയുടെ മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടറെ കണ്ട് ചോദിച്ചതിൽ ദിവ്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയാണെന്നും മരണം കൊലപാതകമാണെന്നും ഡോക്ടർ സ്ഥിതീകരിച്ചു.തുടർന്ന് പോലീസ് കസ്റ്റഡിയൽ ഉള്ള ദിവ്യയുടെ ഭർത്താവ് കുഞ്ഞുമോനെ വിശദമായി ചോദ്യം ചെയ്തതിൽ ദിവ്യയ്ക്ക് മറ്റൊരാളുമായി ബന്ധമുള്ളതായി സംശയമുള്ളതിനെ സംബന്ധിച്ചുള്ള തർക്കത്തെ തുടർന്ന് നൈലോൺ ചരട് ഉപയോഗിച്ച് കഴുത്തിൽ മുറുക്കി കൊലപ്പെടുത്തിയതാണെന്ന് കുറ്റസമ്മതം നടത്തുകയായിരുന്നു. തുടർന്ന് കുഞ്ഞുമോന്റെ അറസ്റ്റ് രേഖപ്പെടുത്തി.
ഇന്ന് 09-06-2025 തിയ്യതി രാവിലെ കുഞ്ഞുമോനെ തെളിവെടുപ്പിനായി ദിവ്യയെ കൊലപ്പെടുത്തിയ വരന്തരപ്പിള്ളി കുട്ടേലിപ്പാടത്തുള്ള വാടക വീട്ടിലേക്ക് കൊണ്ട് പോവുകയും ഇവരുടെ വീടിന് സമീപത്തുള്ള പാടത്തുള്ള കുളത്തിലേക്ക് വലിച്ചെറിഞ്ഞ ദിവ്യയെ കൊലപ്പെടുത്താനായി ഉപയോഗിച്ച ചരട് കുഞ്ഞുമോൻ പോലീസിന് കാണിച്ച് കൊടുക്കുകയും ചരട് കണ്ടെടുക്കുകയും ചെയ്തു. നടപടിക്രമങ്ങൾക്ക് ശേഷം കുഞ്ഞുമോനെ കോടതിയിൽ ഹാജരാക്കും.
തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി.കൃഷ്ണകുമാർ ഐ.പി.എസ് ന്റെ നിർദേശപ്രകാരം ചാലക്കുടി ഡി.വൈ.എസ്.പി. ബിജുകുമാർ.പി.സി യുടെ നേതൃത്വത്തിൽ വരന്തരപ്പിള്ളി പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ മനോജ്.കെ.പി, എസ്.ഐ മാരായ അശോക് കുമാർ, പ്രദീപ് കുമാർ, എ.എസ്.ഐ അലീമ, എസ്.സി.പി.ഒ മാരായ മുരുകദാസ്, സലീഷ് കുമാർ, സജീവ് എന്നിവരാണ് കേസ് അന്വേഷിക്കുന്നത്.