നരഭോജി കടുവയുടെ പരിക്ക് ഗുരുതരം

നരഭോജി കടുവയുടെ പരിക്ക് ഗുരുതരം

വയനാട്ടില്‍ നിന്ന് പിടിയിലായി പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കിലേക്ക് മാറ്റിയ നരഭോജി കടുവയുടെ മുഖത്തെ മുറിവ് ആഴമേറിയതെന്ന് പരിശോധനയില്‍ വ്യക്തമായി.

മുറിവിന് എട്ട് സെന്റിമീറ്ററോളം ആഴമുണ്ടെന്നാണ് വിലയിരുത്തല്‍. വനത്തിനുള്ളില്‍ കടുവകള്‍ തമ്മിലുള്ള ഏറ്റുമുട്ടലില്‍ ഉണ്ടായതാവാം മുറിവെന്നുമാണ് നിഗമനം. കടുവയെ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കാനാണ് ഇപ്പോഴത്തെ തീരുമാനം.

ചികിത്സയ്ക്കു വേണ്ടി കടുവയെ മയക്കുന്നതിനുള്ള അനുമതി ചീഫ് വൈഡ് ലൈഫ് വാര്‍ഡൻ നല്‍കി. നാളെ ഉച്ചയ്ക്ക് വെറ്റിനറി സര്‍വകലാശാലയില്‍ നിന്നുള്ള വിദഗ്ദ്ധ ഡോക്ടര്‍മാരുടെ നേതൃത്വത്തിലാണ് ശസ്ത്രക്രിയ നടക്കുക.

പരുക്കിനെ തുടര്‍ന്ന് കടുവയ്ക്ക് ശാരീരിക അവശതയും കടുത്ത വേദനയുമുണ്ടെന്നാണ് സുവോളജിക്കല്‍ പാര്‍ക്കില്‍ നിന്ന് അറിയിച്ചത്. പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കിലേക്ക് ഇന്നലെയാണ് വയനാട്ടില്‍ പിടിയിലായ കടുവയെ എത്തിച്ചത്.