ഹെലികോപ്‌റ്റർ വഴി വീണ്ടും അവയവമാറ്റം

ഹെലികോപ്‌റ്റർ വഴി വീണ്ടും അവയവമാറ്റം

തിരുവനന്തപുരം കിംസ് ആശുപത്രിയിൽ നിന്നും മസ്തിഷ്ക മരണം സംഭവിച്ചയാളുടെ ഹൃദയവും വൃക്കയും പാൻക്രിയാസും എറണാകുളത്തേക്ക് ഹെലികോപ്ടര്‍ വഴി എത്തിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. കിംസ് ആശുപത്രിയിലെ നടപടിക്രമങ്ങൾ പൂർത്തിയായി. ഒരിടവേളയ്ക്ക് ശേഷമാണ് സംസ്ഥാനത്ത് ഹെലികോപ്റ്റർ വഴി അവയവദാനത്തിനുള്ള ശ്രമം നടക്കുന്നത്. ഇതിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചിരിക്കുകയാണ്.

മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം ഹെലികോപ്റ്ററിലാണ് അവിടേക്ക് എത്തിക്കുന്നതെന്നും, 36 വയസ്സുള്ള സെൽവിൻ ശേഖർ എന്ന സ്റ്റാഫ് നഴ്സിന്റെ അവയവങ്ങളാണ് ദാനം ചെയ്യുന്നതെന്നും മന്ത്രി പറഞ്ഞു.

‘അദ്ദേഹത്തിന്റെ ഭാര്യയും സ്റ്റാഫ് നഴ്സാണ്. സെൽവിൻ ശേഖറിന്റെ ഹൃദയം കൊച്ചി ലിസി ആശുപത്രിയിൽ ചികിത്സയിലുള്ള 16 കാരൻ ഹരി നാരായണന് നൽകും. ഒരു വൃക്കയും പാൻക്രിയാസും ആസ്റ്റർ മെഡി സിറ്റിയിൽ ചികിത്സയിൽ ഉള്ള രോഗിക്കും മറ്റൊരു വൃക്ക കിംസ് ആശുപത്രിയിലെ രോഗിക്ക് തന്നെ നൽകുമെന്നാണ് വിവരം. അതേസമയം, സെൽവിന്റെ കണ്ണുകൾ തിരുവനന്തപുരം കണ്ണാശുപത്രിയിൽ ദാനം ചെയ്യും. കെ. സോട്ടോ പദ്ധതി (മൃതസഞ്ജീവനി) വഴിയാണ് അവയവ വിന്യാസം ഏകോപിപ്പിക്കുന്നത്.