ലോകത്തെ ഏറ്റവും വലിയ ഷിപ്പിങ് കമ്പനി വിഴിഞ്ഞത്തേക്ക്

ലോകത്തെ ഏറ്റവും വലിയ ഷിപ്പിങ് കമ്പനി വിഴിഞ്ഞത്തേക്ക്

വിഴിഞ്ഞം തുറമുഖത്തെ കണ്ടെയ്നര്‍ കൈകാര്യംചെയ്യാൻ ലോകത്തെ ഏറ്റവും വലിയ ഷിപ്പിങ് കമ്പനിയുമായി അദാനി ഗ്രൂപ്പ് സഹകരിക്കുന്നു. ജനീവ ആസ്ഥാനമായുള്ള മെഡിറ്ററേനിയൻ ഷിപ്പിങ് കമ്പനിയുടെയും (എം.എസ്.സി.) അദാനി ഗ്രൂപ്പിന്റെയും സംയുക്തസംരംഭം വിഴിഞ്ഞത്ത് പ്രവര്‍ത്തനം തുടങ്ങും. നിലവില്‍ മുന്ദ്ര തുറമുഖത്ത് ഇവര്‍ ഒരുമിച്ച്‌ പ്രവര്‍ത്തിക്കുന്നുണ്ട്.

155 രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന എം.എസ്.സി. ഗ്രൂപ്പിന് ലോകത്തെ ഏറ്റവും വലിയ മദര്‍ ഷിപ്പുകളുള്‍പ്പെടെ ഏകദേശം 700ഓളം ചരക്കുകപ്പലുകള്‍ സ്വന്തമായുണ്ട്. എം.എസ്.സി.യുടെ മദര്‍ ഷിപ്പുകളിലെത്തുന്ന കണ്ടെയ്നറുകളുടെ നീക്കത്തിനുള്ള റീജണല്‍ ട്രാൻസ്ഷിപ്മെന്റ് കേന്ദ്രമായാണ് വിഴിഞ്ഞത്തെ പരിഗണിക്കുന്നത്. അന്താരാഷ്ട്രരംഗത്തെ പ്രമുഖ ഷിപ്പിങ് കമ്പനികളായ എവര്‍ഗ്രീൻ ലൈൻ, സി.എം.എ.സി.ജി.എം., ഒ.ഒ.സി.എല്‍. തുടങ്ങിയ കമ്പനികളും വിഴിഞ്ഞം തുറമുഖവുമായിച്ചേര്‍ന്ന് പ്രവര്‍ത്തിക്കാൻ താത്പര്യം പ്രകടിപ്പിച്ചെന്ന് അദാനി ഗ്രൂപ്പ് സൂചിപ്പിക്കുന്നു.

വിദൂരത്തിരുന്നും കണ്ടെയ്നര്‍ നീക്കം നിയന്ത്രിക്കാവുന്ന രാജ്യത്തെ ആദ്യത്തെ സെമി ഓട്ടോമാറ്റഡ് കണ്ടെയ്നര്‍ ടെര്‍മിനലായിരിക്കും വിഴിഞ്ഞത്തേത്. 2030 ആകുമ്പോഴേക്കും വിഴിഞ്ഞത്ത് 20,000 കോടി രൂപ നിക്ഷേപിക്കുമെന്ന് അദാനി ഗ്രൂപ്പ് സി.ഇ.ഒ. കരണ്‍ അദാനി വ്യക്തമാക്കിയിരുന്നു.