സ്വകാര്യ ആശുപത്രി ജീവനക്കാരുടെ വേതനം പുതുക്കുന്നു; അഞ്ച് വര്‍ഷത്തെ ഇടവേളയ്ക്കുശേഷം

സ്വകാര്യ ആശുപത്രി ജീവനക്കാരുടെ വേതനം പുതുക്കുന്നു; അഞ്ച് വര്‍ഷത്തെ ഇടവേളയ്ക്കുശേഷം

അഞ്ചുവര്‍ഷത്തെ ഇടവേളയ്ക്കുശേഷം സ്വകാര്യ ആശുപത്രി ജീവനക്കാരുടെ വേതനം പുതുക്കുന്നു. കുറഞ്ഞകൂലി നിശ്ചയിക്കുന്നതിനായി ലേബര്‍ കമ്മിഷണര്‍ ചെയര്‍മാനും അഡീഷണല്‍ ലേബര്‍ കമ്മിഷണര്‍ കണ്‍വീനറുമായി സമിതിക്ക് തൊഴില്‍വകുപ്പ് രൂപം നല്‍കി. തൊഴിലാളിസംഘടനകള്‍, ആശുപത്രി-മെഡിക്കല്‍ കോളേജ് മാനേജ്മെന്റ് പ്രതിനിധികള്‍ എന്നിവരടങ്ങിയ 28 അംഗ സമിതിയും രൂപവത്കരിച്ചിട്ടുണ്ട്.

അവസാനമായി 2018-ല്‍ സ്വകാര്യ ആശുപത്രികളിലെ ജീവനക്കാരുടെ കുറഞ്ഞകൂലി നിശ്ചയിച്ച് സര്‍ക്കാര്‍ വിജ്ഞാപനം ഇറക്കിയെങ്കിലും പല ആശുപത്രികളും ഇപ്പോഴും ജീവനക്കാര്‍ക്ക് അതനുസരിച്ച് വേതനം നല്‍കുന്നില്ല.

2018-ലെ വിജ്ഞാപന പ്രകാരം ഓഫീസ്-പൊതുവിഭാഗം, നഴ്സിങ്, പാരാമെഡിക്കല്‍ ഇങ്ങനെ ജീവനക്കാരെ ഗ്രൂപ്പ് തിരിച്ചാണ് വേതനം നിശ്ചയിച്ചിരുന്നത്. ആശുപത്രികളിലെ സൗകര്യങ്ങളുടെ അടിസ്ഥാനത്തില്‍ തരംതിരിച്ച് ജീവനക്കാര്‍ക്ക് നിശ്ചിത ശതമാനം അധിക അലവന്‍സും പ്രഖ്യാപിച്ചിരുന്നു. കിടത്തിച്ചികിത്സിക്കാന്‍ സൗകര്യമില്ലാത്തവയെന്നും സൗകര്യമുള്ളവയെന്നുമാണ് ആശുപത്രികളെ തരംതിരിച്ചിരുന്നത്.