129 മിനി അങ്കണവാടി ‘മെയിൻ’ ആകും; ധനവകുപ്പിന്റെ അംഗീകാരം

129 മിനി അങ്കണവാടി ‘മെയിൻ’ ആകും; ധനവകുപ്പിന്റെ അംഗീകാരം

സംസ്ഥാനത്തെ 129 മിനി അങ്കണവാടികളുടെ പദവി ഉയർത്തി മെയിൻ അങ്കണവാടികളാക്കി മാറ്റുന്ന പദ്ധതിക്ക്‌ ധനവകുപ്പിന്റെ അംഗീകാരം. പദ്ധതി നടപ്പാക്കാൻ 1.14 കോടി രുപ വേണ്ടിവരും. പദവി ഉയർത്തപ്പെടുന്നതോടെ ഈ അങ്കണവാടികളിൽ വർക്കർക്ക്‌ പുറമെ ഹെൽപ്പറുടെ സേവനവും ഉറപ്പാകും. പദവി ഉയരുന്നതോടെ വർക്കർമാരുടെ വേതനം ഉയരും. ഹെൽപ്പർമാരുടെയും വേതനം, ഫർണിച്ചർ ഉൾപ്പെടെ അനുബന്ധ സംവിധാനങ്ങൾ എന്നിവയും ഒരുക്കണം.

മിനി അങ്കണവാടി വർക്കർമാർ സ്‌ത്രീകളുടെയും കുട്ടികളുടെയും ആരോഗ്യ പോഷണ നിലവാരം കാത്തുസൂക്ഷിക്കാനും, ശൈശവകാല പരിചരണവും വിദ്യാഭ്യാസവും ഉറപ്പുവരുത്തുന്നതിനുമായി ഒട്ടേറെ ചുമതലകൾ വഹിക്കുന്നു. ഇതിനുപുറമെയാണ്‌ അങ്കണവാടികളുടെ പരിസരം വൃത്തിയാക്കൽ, കുട്ടികളുടെ ഭക്ഷണത്തിനായി സാധനസാമഗ്രികൾ ശേഖരിക്കൽ, കുട്ടികളുടെ ശുചിത്വം ഉറപ്പാക്കൽ ഉൾപ്പെടെ ചുമതലകളും നിർവഹിക്കുന്നത്‌.

മിനി അങ്കണവാടിയുടെ പദവി ഉയർത്തുകവഴി ഹെൽപ്പറും എത്തുന്നതോടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാകുമെന്ന്‌ മന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു. നിലവിൽ 33,115 അങ്കണവാടികളാണ്‌ സംസ്ഥാനത്തുള്ളത്‌.