ദുരന്ത സാഹചര്യങ്ങളെ നേരിടാന്‍ ഒരുങ്ങേണ്ടത് കാലത്തിന്റെ ആവശ്യം: ആന്റണി ജോണ്‍ എം.എല്‍.എ

ദുരന്ത സാഹചര്യങ്ങളെ നേരിടാന്‍ ഒരുങ്ങേണ്ടത് കാലത്തിന്റെ ആവശ്യം: ആന്റണി ജോണ്‍ എം.എല്‍.എ

അന്താരാഷ്ട്ര ദുരന്ത ലഘൂകരണ ദിനാചരണവും ഗോത്രമേഖല ദുരന്ത നിവാരണ പരിശീലനം സംഘടിപ്പിച്ചു

ദുരന്ത സാഹചര്യങ്ങളെ നേരിടാന്‍ ഒരുങ്ങേണ്ടത് ഇന്നത്തെ കാലത്തിന്റെ ആവശ്യമാണെന്ന് ആന്റണി ജോണ്‍ എം.എല്‍.എ പറഞ്ഞു. ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ നേതൃത്വത്തില്‍ കുട്ടമ്പുഴ മാമലക്കണ്ടത്ത് സംഘടിപ്പിച്ച അന്താരാഷ്ട്ര ദുരന്ത ലഘൂകരണ ദിനാചരണവും ഗോത്രമേഖല ദുരന്ത നിവാരണ പരിശീലന പരിപാടിയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

2018 ലെ പ്രളയം ഉള്‍പ്പെടെ നിരവധി ദുരന്ത സാഹചര്യങ്ങളെ നേരിട്ട പ്രദേശമാണ് കുട്ടമ്പുഴയും മാമലക്കണ്ടവും. ഭൂമി ശാസ്ത്രപരമായ പ്രത്യേകതകളാല്‍ ഈ പ്രദേശങ്ങളില്‍ ദുരന്ത സാധ്യത ഇന്നും നിലനില്‍ക്കുന്നുണ്ട്. അതുകൊണ്ട് കൂടിയാണ് ഇത്തരത്തില്‍ ജില്ലാതല പരിപാടി ഇവിടെ സംഘടിപ്പിച്ചത്. എല്ലാവര്‍ക്കും പുനരുജ്ജീവനം വേര്‍തിരിവുകളില്ലാതെ എന്ന ആശയത്തിലാണ് ഈ ദിനാചാരണം നടത്തുന്നത്.

ആദിവാസി സമൂഹം അധിവസിക്കുന്ന പ്രദേശമെന്ന നിലയിലും പിന്നാക്ക മേഖല എന്ന നിലയിലും പ്രത്യേക പരിഗണനയാണ് കുട്ടമ്പുഴയ്ക്ക് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്നത്. പൂയംകുട്ടിയില്‍ ഷെല്‍ട്ടര്‍ ഹോം നിര്‍മ്മിക്കുന്നതിന് 25 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. പ്രകൃതിക്ഷോഭവും മറ്റും ഉണ്ടാകുമ്പോള്‍ പലപ്പോഴും ആദിവാസിമേഖല ഉള്‍പ്പെടെ ഒറ്റപ്പെട്ടുപോകുന്ന സാഹചര്യത്തിലാണ് ഷെല്‍ട്ടര്‍ ഹോം നിര്‍മ്മിക്കുവാന്‍ തീരുമാനിച്ചതെന്ന് എംഎല്‍എ പറഞ്ഞു.

*ദുരന്തങ്ങളെ പ്രവചിക്കാന്‍ കഴിയില്ല: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്*

ദുരന്തങ്ങളെ പലപ്പോഴും പ്രവചിക്കാന്‍ കഴിയില്ലെന്നും ഒരുങ്ങിയിരിക്കുന്നതാണ് ഉചിതമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് പറഞ്ഞു. ഇത്തരത്തില്‍ ഒരു പരിപാടി കുട്ടമ്പുഴ പ്രദേശത്ത് സംഘടിപ്പിച്ചത്
എന്തുകൊണ്ടും ഉചിതമാണ്. മലയോര മേഖല എന്ന നിലയിലും പിന്നാക്ക മേഖല എന്ന നിലയിലും ഈ പ്രദേശത്തിന് പ്രത്യേക കരുതലാണ് നല്‍കിവരുന്നതെന്നും അധ്യക്ഷ പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു.

*ലഹരി ഉപയോഗവും വലിയ ദുരന്തം: ജില്ലാ കളക്ടര്‍*

ദുരന്തം എന്നാല്‍ പ്രകൃതിക്ഷോഭമോ വെള്ളപ്പൊക്കമോ ഉരുള്‍ പൊട്ടലോ മാത്രമല്ലെന്നും ലഹരി ഉപയോഗവും വലിയ ദുരന്തമാണെന്നും മുഖ്യപ്രഭാഷണം നടത്തിയ ജില്ലാ കളക്ടര്‍ എന്‍.എസ്.കെ ഉമേഷ് പറഞ്ഞു. ഇന്ന് സമൂഹം നേരിടുന്ന വലിയ വെല്ലുവിളിയും ദുരന്തവുമാണ് ലഹരി. ആദിവാസി സമൂഹത്തിലും ലഹരിയുടെ ഉപയോഗം വ്യാപിക്കുന്നുണ്ട്. അതിനെ ഒരു ദുരന്തമായി കണ്ട് പ്രതിരോധിക്കേണ്ടത് ആവശ്യമാണെന്നും കളക്ടര്‍ പറഞ്ഞു.

കുട്ടമ്പുഴയില്‍ വൈകാതെ തന്നെ 500 പട്ടയങ്ങള്‍ വിതരണം ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ കൊച്ചിയില്‍ നടന്ന മേഖല അവലോകന യോഗത്തില്‍ തീരുമാനമായിട്ടുണ്ടെന്നും കളക്ടര്‍ പറഞ്ഞു.

പരിപാടിയുടെ ഭാഗമായി കോതമംഗലം അഗ്‌നിരക്ഷാ നിലയത്തിന്റെ നേതൃത്വത്തില്‍ പ്രഥമ ശുശ്രൂഷ ഉള്‍പ്പെടെയുള്ള വിവിധ വിഷയങ്ങളില്‍ പ്രദേശവാസികള്‍ക്കും മാമലക്കണ്ടം ഗവ. സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കും പരിശീലനം നല്‍കി. സ്റ്റേഷന്‍ ഓഫീസര്‍ പി.കെ എല്‍ദോസ് ക്ലാസ് നയിച്ചു.

മാമലക്കണ്ടം അഞ്ചുകുടി കമ്മ്യൂണിറ്റി ഹാളില്‍ സംഘടിപ്പിച്ച പരിപാടിയില്‍ കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കാന്തി വെള്ളക്കയ്യന്‍, ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ കെ. ഉഷ ബിന്ദുമോള്‍, ഇന്റര്‍ ഏജന്‍സി ഗ്രൂപ്പ് (ഐ.എ.ജി) ജില്ലാ കണ്‍വീനര്‍ ടി.ആര്‍ വാസുദേവന്‍, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ കെ.എ സിബി, ജോഷി പൊട്ടയ്ക്കല്‍, ശ്രീജ ബിജു, സല്‍മ പരീത്, ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസര്‍ അനില്‍ ഭാസ്‌കര്‍, തഹസില്‍ദാര്‍മാരായ റേച്ചല്‍ കെ. വര്‍ഗീസ്, കെ.എം നാസര്‍, ഹസാര്‍ഡ് അനലിസ്റ്റ് അഞ്ജലി പരമേശ്വരന്‍, മുന്‍ പഞ്ചായത്ത് അംഗങ്ങളായ പി.എന്‍ കുഞ്ഞുമോന്‍, അരുണ്‍ ചന്ദ്രന്‍, ഐ.എ.ജി താലൂക്ക് ഇന്‍ ചാര്‍ജ് പി.ജി സുനില്‍ കുമാര്‍, ഐ.എ.ജി താലൂക്ക് കണ്‍വീനര്‍ ജോര്‍ജ് ഇടപ്പാറ, ഊര് മൂപ്പന്‍മാരായ മൈക്കിള്‍, രാഘവന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.