വിജിലന്‍സ് പിടിച്ചെടുത്ത പണം തിരികെ വേണം; കെഎം ഷാജിയുടെ അപ്പീലില്‍ ഹൈക്കോടതി വിധി ഇന്ന്

വിജിലന്‍സ് പിടിച്ചെടുത്ത പണം തിരികെ വേണം; കെഎം ഷാജിയുടെ അപ്പീലില്‍ ഹൈക്കോടതി വിധി ഇന്ന്

വിജിലന്‍സ് പിടിച്ചെടുത്ത പണം തിരികെയാവശ്യപ്പെട്ടുള്ള മുസ്ലിംലീഗ് നേതാവ് കെ എം ഷാജിയുടെ അപ്പീലില്‍ ഹൈക്കോടതി ഇന്ന് വിധി പറയും. ഉച്ചയ്ക്ക് 1.45നാണ് ജസ്റ്റിസ് എ എ സിയാദ് റഹ്മാന്‍ അധ്യക്ഷനായ ബെഞ്ച് വിധി പറയുക.

47.35 ലക്ഷം രൂപയാണ് കെ എം ഷാജിയുടെ കണ്ണൂരിലെ വീട്ടില്‍ നിന്ന് വിജിലന്‍സ് പിടിച്ചെടുത്തത്. അഴീക്കോട് സ്‌കൂളില്‍ പ്ലസ് ടു അനുവദിക്കാനായി കെ എം ഷാജി 25 ലക്ഷം രൂപ കോഴവാങ്ങിയെന്ന കേസിലായിരുന്നു വിജിലന്‍സിന്റെ റെയ്ഡ്.

അനധികൃത സ്വത്ത് സമ്പാദിച്ചുവെന്നാണ് കെ എം ഷാജിക്ക് എതിരായ ആക്ഷേപം. പിടിച്ചെടുത്ത തുക വിട്ടുനല്‍കിയാല്‍ കേസന്വേഷണത്തെ ബാധിക്കുമെന്നാണ് വിജിലന്‍സിന്റെ നിലപാട്.

പിടിച്ചെടുത്ത തുക തെരഞ്ഞെടുപ്പ് ഫണ്ട് ആണെന്നാണ് കെഎം ഷാജിയുടെ വാദം. പണം തിരികെ ലഭിക്കണമെന്ന് ആവശ്യപ്പെട്ട് കെഎം ഷാജി ആദ്യം കോഴിക്കോട് പ്രത്യേക വിജിലന്‍സ് കോടതിയെ സമീപിച്ചു.

എന്നാല്‍ പണം വിട്ടുനല്‍കാനുള്ള ഹര്‍ജി പ്രത്യേക വിജിലന്‍സ് കോടതി തള്ളി. ഈ നടപടിക്കെതിരെയാണ് കെഎം ഷാജി ഹൈക്കോടതിയെ സമീപിച്ചത്.