പങ്കാളിയെ കൈമാറ്റം ചെയ്യൽ കേസ്; പരാതിക്കാരിയായ ഭാര്യയെ ഭർത്താവ് വീട്ടിൽ കയറി വെട്ടിക്കൊന്നു

പങ്കാളിയെ കൈമാറ്റം ചെയ്യൽ കേസ്; പരാതിക്കാരിയായ ഭാര്യയെ ഭർത്താവ് വീട്ടിൽ കയറി വെട്ടിക്കൊന്നു

കോട്ടയം: ഏറെ കോളിളക്കം സൃഷ്ടിച്ച പങ്കാളിയെ കൈമാറ്റം ചെയ്യൽ കേസിലെ പരാതിക്കാരിയെ ഭർത്താവ് വെട്ടി കൊന്നു. ഇന്ന് രാവിലെ മണർകാട്ടെ വീട്ടിലെത്തിയാണ് അക്രമം നടത്തിയത്. ഭർത്താവാണ് അക്രമം നടത്തിയതെന്ന് യുവതിയുടെ പിതാവ് പോലീസിനു മൊഴി നൽകി. അക്രമം നടത്തിയ ശേഷം ഇയാൾ രക്ഷപ്പെടുകയായിരുന്നു. പ്രതിക്കായി പൊലീസ് അന്വേഷണം തുടങ്ങി.

2022 ജനുവരിയിലാണ് കോട്ടയം കറുകച്ചാലില്‍ പങ്കാളികളെ പരസ്പരം കൈമാറുന്ന സംഘം പിടിയിലായത്. ഭർത്താവ് തന്നെ മറ്റൊരാള്‍ക്കൊപ്പം പോകാൻ നിർബന്ധിച്ചെന്ന യുവതിയുടെ പരാതിക്ക് പിന്നാലെയായിരുന്നു അറസ്റ്റ്. സമൂഹമാധ്യമങ്ങള്‍ വഴി പങ്കാളികളെ കൈമാറി ലൈംഗിക ചൂഷണം നടത്തുന്ന വലിയ സംഘത്തെക്കുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്ത് വന്നത്.

നിരവധി പേര്‍ ലൈംഗിക ചൂഷണത്തിനും പ്രകൃതി വിരുദ്ധ വേഴ്ചയ്ക്കും ഇരയാക്കപ്പെട്ടെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. മെസഞ്ചർ, ടെലിഗ്രാം ഗ്രൂപ്പുകൾ വഴിയാണ് സംഘം ഭാര്യമാരെ പരസ്പരം പങ്കുവയ്ക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നത്. കപ്പിൾ മീറ്റ് അപ്പ് കേരള എന്ന ഗ്രൂപ്പ് വഴിയാണ് പ്രധാനമായും പ്രവർത്തനം നടന്നിരുന്നെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഭര്‍ത്താവിനെതിരെ യുവതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് ഏഴംഗ സംഘത്തെ പിടികൂടിയത്.