ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്ല്; പ്രത്യേക പാർലമെൻ്റ് സമ്മേളനത്തിൽ കൊണ്ടുവരാൻ നീക്കം.

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്ല്; പ്രത്യേക പാർലമെൻ്റ് സമ്മേളനത്തിൽ കൊണ്ടുവരാൻ നീക്കം.

കേന്ദ്ര സർക്കാർ വിളിച്ചു ചേർക്കുന്ന പാർലമെൻറിന്റെ പ്രത്യേക സമ്മേളനത്തിൽ ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്ല് കൊണ്ടുവരാൻ നീക്കമെന്ന് സൂചന. ലോക്സഭ, നിയമസഭ തെരഞ്ഞെടുപ്പുകൾ ഒന്നിച്ച് നടത്താനുള്ള ബില്ല് പ്രത്യേക സമ്മേളനത്തിൽ കൊണ്ടു വന്നേക്കുമെന്നാണ് റിപ്പോർട്ട്.

ലോക്സഭ തെരഞ്ഞെടുപ്പ് നേരത്തെയാക്കുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് കേന്ദ്രം പ്രത്യേക സമ്മേളനം വിളിച്ചു ചേർക്കുന്നത്. സെപ്റ്റംബർ 18 മുതൽ 22 വരെയാണ് പാർലമെൻറ് സമ്മേളനം വിളിച്ചിരിക്കുന്നത്.

കേന്ദ്ര പാർലമെന്ററികാര്യ മന്ത്രി പ്രൾഹാദ് ജോഷിയാണ് തീരുമാനം അറിയിച്ചത്. സമ്മേളനം ഫലപ്രദമായ ചർച്ചകൾക്കായാണെന്ന് കേന്ദ്രമന്ത്രി പ്രൾഹാദ് ജോഷി അറിയിച്ചു. രാജ്യം അമൃത്കാലത്തേക്ക് കടക്കുന്ന സമയത്ത് ഇന്ത്യയുടെ വികസനത്തിന് വേണ്ടിയുള്ള ചർച്ചകൾ സമ്മേളനത്തിൽ ഉണ്ടാകും എന്ന സൂചനയാണ് സർക്കാർ നൽകുന്നത്.

എന്നാൽ എന്ത് തരത്തിലുള്ള ചർച്ചകളാണ് ഈ സമ്മേളനത്തിൽ ഉണ്ടാകുക എന്ന് മന്ത്രി വ്യക്തമാക്കിയില്ല.  പലതരം അഭ്യൂഹങ്ങൾക്കാണ് കേന്ദ്ര സർക്കാരിന്റെ ഈ തീരുമാനം തുടക്കം കുറിച്ചിരിക്കുന്നത്. ആദ്യത്തെ അഭ്യൂഹം തെരഞ്ഞെടുപ്പ് നേരത്തെ നടത്തുമെന്ന സൂചനയാണ്.

നേരത്തെ മമത ബാനർജി ഉൾപ്പടെയുള്ള നേതാക്കളും ഈ കാര്യം പറഞ്ഞിരുന്നു.

രണ്ടാമതായി ഉയരുന്ന അഭ്യൂഹം ഒരു പ്രധാനപ്പെട്ട ബില്ല് സർക്കാർ കൊണ്ടുവരാൻ ഉദ്ദേശിക്കുന്നു എന്നുള്ളതാണ്. ഒരു പ്രധാനപ്പെട്ട ബില്ല് കൊണ്ടുവരുകയും അതിൻമേൽ രാജ്യസഭയിലും ലോക്സഭയിലും ചർച്ച നടത്തുകയും ചെയ്യുകയെന്നതും കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്ന കാര്യമാണ്. ഇനി വരാനിരിക്കുന്ന നിയമസഭകളിലേക്കുള്ള തെരഞ്ഞടുപ്പുകൾ നടന്ന ശേഷമെ പാർലമെന്റ് സമ്മേളനം വിളിക്കാൻ കഴിയു എന്നുള്ളതാണ് കാരണം.