ഇടുക്കി അണക്കെട്ടിൽ 54 അടി വെള്ളം കുറവ്; മഴ പെയ്തില്ലെങ്കിൽ വൈദ്യുതി ഉൽപ്പാദനം പ്രതിസന്ധിയാകും

ഇടുക്കി അണക്കെട്ടിൽ 54 അടി വെള്ളം കുറവ്; മഴ പെയ്തില്ലെങ്കിൽ വൈദ്യുതി ഉൽപ്പാദനം പ്രതിസന്ധിയാകും

സംസ്ഥാനത്ത് കടുത്ത വൈദ്യുതി പ്രതിസന്ധിക്ക് കാരണമാകും. 670 ലിറ്ററോളം വെള്ളമാണ് മൂലമറ്റത്ത് ഒരു യൂണിറ്റ് വൈദ്യുതി ഉൽപ്പാദിപ്പിക്കാൻ വേണ്ടത്.

 

സംസ്ഥാനത്തെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതിയായ ഇടുക്കി അണക്കെട്ടിൽ ജലനിരപ്പിൽ വൻകുറവ്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 54 അടി വെള്ളം കുറവാണ് ഇത്തവണ. മഴ പെയ്ത് ജലനിരപ്പ് ഉയർന്നില്ലെങ്കിൽ വൈദ്യുതി ഉൽപ്പാദനം കടുത്ത പ്രതിസന്ധി നേരിടും. കഴിഞ്ഞ വർഷം ഇതേ സമയം സംഭരണ ശേഷിയുടെ 81 ശതമാനം വെള്ളമുണ്ടായിരുന്നു. എന്നാൽ ഇപ്പോഴുള്ളത് 31 ശതമാനം വെള്ളം മാത്രമാണ്. അതായത് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 51 ശതമാനം വെള്ളം കുറവാണ്.

31 ദശലക്ഷം ക്യുബിക് മീറ്റർ വെള്ളമാണ് വൈദ്യുതി ഉൽപ്പാദനത്തിന് അവശേഷിക്കുന്നത്. മഴയുടെ അളവിൽ 59 ശതമാനം കുറവുണ്ടായതാണ് ജലനിരപ്പ് കുറയാൻ കാരണം. ജലനിരപ്പ് 2280 അടിയിലെത്തിയാൽ മൂലമറ്റത്ത് വൈദ്യുതി ഉൽപ്പാദനം നിർത്തേണ്ടി വരും. ഇത് സംസ്ഥാനത്ത് കടുത്ത വൈദ്യുതി പ്രതിസന്ധിക്ക് കാരണമാകും. 670 ലിറ്ററോളം വെള്ളമാണ് മൂലമറ്റത്ത് ഒരു യൂണിറ്റ് വൈദ്യുതി ഉൽപ്പാദിപ്പിക്കാൻ വേണ്ടത്.

കഴിഞ്ഞ വർഷം ഈ സമയത്ത് 17 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉൽപ്പാദിച്ചിരുന്നത് ഇപ്പോൾ ആറ് ദശലക്ഷം യൂണിറ്റാക്കി കുറച്ചു. ഒരു ജനറേറ്റർ പ്രവർത്തനം നിർത്തി വയ്ക്കാൻ കെഎസ്ഇബി തീരുമാനിച്ചിട്ടുണ്ട്. ചെറുകിട ജല വൈദ്യുത പദ്ധതികളിൽ ഉൽപ്പാദനം കൂട്ടി ഇടുക്കിയിൽ പരമാവധി വെള്ളം സംഭരിക്കാനുള്ള ശ്രമങ്ങളാണ് കെഎസ്ഇബി നടത്തുന്നത്.

സംസ്ഥാനത്തെ മറ്റ് അണക്കെട്ടുകളിലും 10 മുതൽ 20 അടിവരെ ജലനിരപ്പിൽ കുറവുണ്ട്. ജൂലൈ ആദ്യവാരം മുതൽ ഇടുക്കിയിലെ ജലനിരപ്പ് ചെറിയ തോതിൽ ഉയർന്നു തുടങ്ങിയിരുന്നു. മഴ നിലച്ചതോടെ മൂന്നു ദിവസമായി ജലനിരപ്പ് കുറഞ്ഞു വരികയാണ്. ഒരാഴ്ചയെങ്കിലും തുടർച്ചയായി മഴ പെയ്താൽ മാത്രമേ അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് ഇനി ശക്തമാകൂ.