സൂര്യനെ പഠിക്കാനുള്ള ഇന്ത്യയുടെ ആദ്യ ദൗത്യം ‘ആദിത്യ എൽ1’ തയ്യാർ; ഓഗസ്റ്റ് അവസാനം വിക്ഷേപണം

സൂര്യനെ പഠിക്കാനുള്ള ഇന്ത്യയുടെ ആദ്യ ദൗത്യം ‘ആദിത്യ എൽ1’ തയ്യാർ; ഓഗസ്റ്റ് അവസാനം വിക്ഷേപണം

 

ഇന്ത്യയുടെ ആദ്യ സൗര ദൗത്യമായ ആദിത്യ എൽ1 ശ്രീഹരിക്കോട്ടയിലെ സ്‌പേസ്‌പോർട്ടിൽ എത്തിച്ചേർന്നു. ഓഗസ്റ്റ് അവസാനം അല്ലെങ്കിൽ സെപ്‌തംബർ ആദ്യം ആദിത്യ എൽ ഒന്നിന്റെ വിക്ഷേപണം നടത്താൻ കഴിയുമെന്നാണ് ഐ എസ് ആർ ഒ പ്രതീക്ഷിക്കുന്നത്.

400 കിലോ ഭാരമുള്ള ആദിത്യ ഉപഗ്രഹത്തിൽ വിസിബിൾ എമിഷൻ ലൈൻ കൊറോണഗ്രാഫ് (വി.ഇ.എല്‍.സി) ഉൾപ്പെടെ ഏഴ് ഉപകരണങ്ങളാണുള്ളത്. ഭൂമിക്കും സൂര്യനും ഇടയിലുള്ള ലഗ്രാൻജിയൻ പോയിന്റ് ഒന്നിൽ സ്ഥിരമായി നിന്ന് സൂര്യനെ പഠിക്കുകയാണ് ആദിത്യ എൽഒന്നിന്റെ ദൗത്യം. കൊറോണൽ മാസ് എജക്ഷനുകളുടെ ചലനാത്മകതയും ഉത്ഭവവും ഉൾപ്പെടെയുള്ള സൂര്യന്റെ നിരവധി സവിശേഷതകൾ പഠിക്കും.

ഭൂമിയുടെയും സൂര്യന്റെയും ഗുരുത്വബലങ്ങൾ ആകർഷണവും വികർഷണവും സൃഷ്‌ടിക്കുന്ന മേഖലയാണ് ലഗ്രാൻജിയൻ പോയിന്റ്. ഭൂമിയിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്ന പോലെ ഇവിടെ ബഹിരാകാശ പേടകങ്ങൾക്ക് സ്ഥിരം സ്ഥാനത്ത് നിലയുറപ്പിക്കാം. ഇന്ധന ഉപയോഗം ഏറ്റവും കുറവായിരിക്കും. ഭൂമിയിൽ നിന്ന് 15 ലക്ഷം കിലോമീറ്റർ അകലെയുള്ള എൽ1 പോയിന്റിൽ പാർക്ക് ചെയ്യുന്നതിനാലാണ് ആദിത്യ എൽ 1 എന്ന പേര്. ഇവിടെ നിന്ന് ആദിത്യക്ക് സൂര്യനെ മുഴുവൻ സമയവും തടസങ്ങളില്ലാതെ കാണാനാകും.

സൂര്യന്റെ അന്തരീക്ഷത്തിന്റെ ഏറ്റവും ബാഹ്യമേഖലയായ കൊറോണ, കൊറോണയ്‌ക്ക് താഴെയുള്ള സുതാര്യ വലയമായ ക്രോമോ സ്‌ഫിയർ, സൂര്യന്റെ ദൃശ്യപ്രതലമായ ഫോട്ടോ സ്‌ഫിയർ എന്നിവ സംബന്ധിച്ച നിരീക്ഷണങ്ങളും ആദിത്യയുടെ ലക്ഷ്യമാണ്. സൂര്യനിൽ നിന്നുള്ള കണങ്ങളെക്കുറിച്ച് പഠിക്കാനുള്ള ഉപകരണങ്ങളും ശൂന്യഭ്രമണപഥത്തിലെ കാന്തികമേഖല പഠിക്കാനുള്ള മാഗ്നറ്റിക് മീറ്ററും ആദിത്യയിലുണ്ടാകും.