സംസ്ഥാനത്ത് കള്ള് ഷാപ്പ് വിൽപ്പന ഇനി മുതൽ ഓൺലൈൻ വഴി; സർക്കാർ ഉത്തരവിറങ്ങി

സംസ്ഥാനത്ത് കള്ള് ഷാപ്പ് വിൽപ്പന ഇനി മുതൽ ഓൺലൈൻ വഴി; സർക്കാർ ഉത്തരവിറങ്ങി

സംസ്ഥാനത്തെ കള്ള് ഷാപ്പുകളുടെ വിൽപ്പന ഇനി മുതൽ ഓണ്‍ലൈൻ വഴി. 50 വ‍ർഷത്തിലേറെയായി നടന്ന് വന്നിരുന്ന നേരിട്ടുള്ള വിൽപ്പനയാണ് ഓണ്‍ലൈൻ വഴിയാക്കുന്നത്. ഷാപ്പുകളുടെ നറുക്കെടുപ്പ് ഉള്‍പ്പെടെ ഓണ്‍ലൈൻ വഴിയായിരിക്കും.

അബ്കാരി ചട്ട പ്രകാരം കള്ള് ഷാപ്പുകള്‍ ആദ്യ കാലങ്ങളിൽ ലേലം ചെയ്താണ് വിറ്റിരുന്നത്. കളക്ടറുടെ സാന്നിധ്യത്തിൽ വലിയ ഹാളുകള്‍ വാടക്കെടുത്താണ് ലേലം നടത്തിയിരുന്നത്. അബ്ദാരികള്‍ വീറും വാശിയോടെ ലേലം കൊണ്ടതോടെ ഉദ്യോഗസ്ഥരുടെ സ്വാധീച്ചുള്ള തെറ്റായ പ്രവണകളും തുടങ്ങി. 2001ലെ മദ്യനയത്തിൽ ലേലം നിർത്തി കള്ള് ഷാപ്പുകള്‍ ഗ്രൂപ്പ് അടിസ്ഥാനത്തിൽ വിൽക്കാൻ തീരുമാനിച്ചു. ഓരോ ഷാപ്പ് ലൈസൻസിനും സർക്കാർ ഫീസ് നിശ്ചയിച്ചു. ഈ ഫീസ് നൽകാൻ താല്‍പര്യമുള്ളവർക്ക് വിൽപ്പനയിൽ പങ്കെടുക്കാം. 2002 മുതൽ ഗ്രൂപ്പ് അടിസ്ഥാനത്തിൽ വിൽപ്പന തുടങ്ങി. ഒരു ഗ്രൂപ്പിൽ അഞ്ച് മുതൽ ഏഴ് ഷാപ്പുകള്‍ വരെ ഉണ്ടാകും. ഒരു ഷാപ്പ് ഏറ്റെടുക്കാൻ ഒന്നിലധികം പേരുണ്ടെങ്കിൽ നറുക്കെടുക്കും. ഇതിലും ആക്ഷേപങ്ങള്‍ വന്നതോടെയാണ് വിൽപ്പന ഓണ്‍ലൈൻ വഴിയാക്കാൻ തീരുമാനിച്ചത്.

സാങ്കേതിക സർവകലാശാലയാണ് പുതിയ സോഫ്റ്റ് വെയർ എക്സൈസിന് വേണ്ടി തയ്യാറാക്കിയത്. നറുക്കെടുപ്പ് ഉള്‍പ്പെടെ സോഫ്റ്റ് വെയർ നടത്തും. 5170 ഷാപ്പുകളുടെ ലൈസൻസ് ഫീസ് നിശ്ചയിച്ച് വിജ്ഞാപനം സർക്കാർ ഇറക്കി. ഈ മാസം 13 വരെ ഷാപ്പ് വാങ്ങാൻ താൽപര്യമുള്ളവർക്ക് അപേക്ഷിക്കാം.