ആധാറടക്കം രേഖയില്ലെങ്കിലും കുട്ടികൾക്ക് സൗജന്യ ചികിത്സയും പരിശോധനയും നിഷേധിക്കരുതെന്ന് ആരോഗ്യവകുപ്പ് മന്ത്രി

ആധാറടക്കം രേഖയില്ലെങ്കിലും കുട്ടികൾക്ക് സൗജന്യ ചികിത്സയും പരിശോധനയും നിഷേധിക്കരുതെന്ന് ആരോഗ്യവകുപ്പ് മന്ത്രി

ആധാർ കാർഡോ റേഷൻ കാ‍ർഡോ പോലുള്ള രേഖകൾ ഇല്ലാത്തതിന്‍റെ പേരിൽ കുട്ടികളുടെ സൗജന്യ ചികിത്സ നിഷേധിക്കപ്പെടുന്നുവെന്ന വിഷയത്തിൽ ഇടപെട്ട് ആരോഗ്യ മന്ത്രി. രേഖകൾ കൈവശം ഇല്ലാത്തതിന്‍റെ പേരിൽ ഒരു കുട്ടിയ്ക്കും സൗജന്യ ചികിത്സയും പരിശോധനയും നിഷേധിക്കരുതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിർദ്ദേശം നൽകി.

കുട്ടികളെ ആശുപത്രിയിലേക്ക് എത്തിച്ചാല്‍ മതിയായ രേഖകള്‍ ഇല്ലാത്തതിന്റെ പേരില്‍ ചികിത്സ നിഷേധിക്കരുത്. ആദ്യം കുട്ടിയ്ക്ക് മതിയായ ചികിത്സ ഉറപ്പ് വരുത്തണം. അതിന് ശേഷം രേഖകള്‍ എത്തിക്കാനുള്ള സാവകാശം നല്‍കണമെന്നും മന്ത്രി നിര്‍ദേശം നല്‍കി. ഇതുസംബന്ധിച്ച് സര്‍ക്കുലര്‍ ഇറക്കാന്‍ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കി. പദ്ധതി നടത്തിപ്പുകാരായ സ്റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സിക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

കുട്ടികള്‍ക്ക് സൗജന്യ ചികിത്സയ്ക്കായി രജിസ്റ്റര്‍ ചെയ്യുന്നതിന് റേഷന്‍ കാര്‍ഡും ആധാര്‍ കാര്‍ഡും ആവശ്യമാണ്. ഈ രേഖകള്‍ എത്തിക്കാനുള്ള സാവകാശമാണ് നല്‍കുന്നത്.