കളമശേരി സ്‌ഫോടനം; ഇടുക്കി സ്വദേശിയും മരിച്ചു, കൊല്ലപ്പെട്ടവർ എട്ടായി

കളമശേരി സ്‌ഫോടനം; ഇടുക്കി സ്വദേശിയും മരിച്ചു, കൊല്ലപ്പെട്ടവർ എട്ടായി

കളമശേരി സ്‌ഫോടനത്തിൽ പരിക്കേറ്റ്‌ ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു. ഇടുക്കി സ്വദേശി ലില്ലി ജോൺ ആണ്‌ മരിച്ചത്‌. ഇതോടെ സ്‌ഫോടനത്തിൽ മരിച്ചവരുടെ എണ്ണം എട്ടായി.

ചികിത്സയിലായിരുന്ന തൊടുപുഴ സ്വദേശി കെ വി ജോണും കഴിഞ്ഞ ശനിയാഴ്‌ച മരിച്ചിരുന്നു. കഴിഞ്ഞ ഒക്ടോബർ 29ന് രാവിലെ 9.30 യോടെയാണ് കളമശേരി സാമ്ര ഇന്റർനാഷനൽ കൺവൻഷൻ സെന്‍ററിൽ യഹോവ സാക്ഷികളുടെ കൺവൻഷനിലാണ് സ്ഫോടനമുണ്ടായത്. പ്രാർഥന തുടങ്ങി അഞ്ച് മിനിറ്റിനുള്ളിൽ തന്നെ സ്ഫോടനം നടന്നു.

സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഡൊമനിക് മാർട്ടിൻ എന്ന തമ്മനം സ്വദേശി സ്വമേധയാ പൊലീസിൽ കീഴടങ്ങിയിരുന്നു. ഫേസ്ബുക്ക് ലൈവിലൂടെ കുറ്റസമ്മതം നടത്തിയ ശേഷമാണ് ഡൊമിനിക് മാർട്ടിൻ തൃശൂർ ജില്ലയിലെ കൊടകര സ്റ്റേഷനിൽ കീഴടങ്ങിയത്.

മലയാറ്റൂർ കടവൻകുടി വീട്ടിൽ പ്രദീപന്റെ മകൻ പ്രവീൺ പ്രദീപ് (24), അമ്മ റീന ജോസ്‌ (സാലി- 45), സഹോദരി ലിബിന (12), തൊടുപുഴ സ്വദേശി കുമാരി (53), കുറുപ്പുംപടി സ്വദേശി ലയോണ തോമസ്(60), ആലുവ തൈക്കാട്ടുകാര സ്വദേശി മോളി ജോയ് എന്നിവരാണ്‌ മരണപ്പെട്ട മറ്റുള്ളവർ.