വൈഗ കൊലക്കേസ്: അച്ഛൻ സനു മോഹൻ കുറ്റക്കാരൻ; എല്ലാ കുറ്റങ്ങളും തെളിഞ്ഞെന്ന് കോടതി.

വൈഗ കൊലക്കേസ്: അച്ഛൻ സനു മോഹൻ കുറ്റക്കാരൻ; എല്ലാ കുറ്റങ്ങളും തെളിഞ്ഞെന്ന് കോടതി.

പത്തു വയസ്സുകാരി വൈഗയെ കൊലപ്പെടുത്തിയ കേസില്‍ പ്രതി സനുമോഹൻ കുറ്റക്കാരനെന്ന് കോടതി. സനുവിനെതിരെ ചുമത്തിയ എല്ലാ കുറ്റങ്ങളും തെളിഞ്ഞെന്ന് കോടതി കണ്ടെത്തി.

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമ കേസുകള്‍ പരിഗണിക്കുന്ന എറണാകുളം പ്രത്യേക കോടതിയാണ് വിധി പറയുന്നത്. ശിക്ഷയിന്മേലുള്ള വാദം ഉച്ചയ്ക്ക് ശേഷം നടക്കും.

ഐപിസി 302, 328, 201, ജുവനൈല്‍ ജസ്റ്റിസ് ആക്‌ട് 75, 77 വകുപ്പുകള്‍ പ്രതിക്കെതിരെ നിലനില്‍ക്കുമെന്ന് കോടതി വ്യക്തമാക്കി. കുട്ടിയെ കൊലപ്പെടുത്തി, കൊലപാതക ഉദ്ദേശത്തോടെ മദ്യം നല്‍കി, തെളിവു നശിപ്പിക്കല്‍, ബാലനീതി പ്രകാരം കുട്ടികളോടുള്ള ക്രൂര, കുട്ടികള്‍ക്ക് മദ്യം നല്‍കല്‍ തുടങ്ങി പൊലീസ് ചുമത്തിയ വകുപ്പുകള്‍ നിലനില്‍ക്കുമെന്നാണ് കോടതി കണ്ടെത്തിയത്.

2021 മാര്‍ച്ച്‌ 22നാണ് വൈഗയെ അച്ഛന്‍ സനു മോഹന്‍ ശ്വാസം മുട്ടിച്ച്‌ കൊലപ്പെടുത്തി മുട്ടാര്‍ പുഴയില്‍ ഉപേക്ഷിച്ചത്. പണം കൊടുക്കാനുള്ളവരെ കബളിപ്പിക്കാനാണ് മകളെ കൊന്നത് എന്നും ആള്‍മാറാട്ടം നടത്തി ജീവിക്കാനായിരുന്നു പദ്ധതിയെന്നുമാണ് സനു മോഹന്റെ കുറ്റസമ്മത മൊഴി. ആലപ്പുഴയിലെ ബന്ധുവീട്ടില്‍ നിന്ന് അമ്മാവനെ കാണിക്കാന്‍ ആണെന്ന് പറഞ്ഞാണ് സനു മോഹന്‍ മകളെ കൂട്ടിക്കൊണ്ടുവന്നത്.

എറണാകുളം കങ്ങരപ്പടിയിലെ ഫ്ളാറ്റില്‍ എത്തിച്ച്‌ ശ്വാസം മുട്ടിച്ച്‌ കൊലപ്പെടുത്തിയ ശേഷം മൃതദേഹം പുഴയില്‍ ഉപേക്ഷിച്ചു. കൊലപാതക ശേഷം കേരളം വിട്ട പ്രതി ഗോവ, കോയമ്ബത്തൂര്‍, മൂകാംബിക തുടങ്ങിയ സ്ഥലങ്ങളില്‍ ഒളിവില്‍ താമസിച്ചു. കാര്‍വാറില്‍ നിന്നാണ് സനുവിനെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്.