വീടു മാറി നാടു മാറി വേഷം മാറി – ഒടുവിൽ വേഷംമാറിയെത്തിയ പോലീസിൻ്റെ പിടിയിലുമായി.

ബുധനാഴ്ചയാണ് തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി.കൃഷ്ണകുമാർ ഐ.പി.എസ്. ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി. കെ.ജി.സുരേഷ്, ഇൻസ്പെക്ടർ എം.എസ്.ഷാജൻ എന്നിവരുടെ സംഘത്തെ ബാംഗ്ലൂർക്ക് അയച്ചത്. കൃത്യമായ തയ്യാറെടുപ്പോടെയാണ് പോലീസ് സംഘം ബാംഗ്ലൂരിൽ എത്തിയത്.കൊലപാതക ശേഷം പലസ്ഥങ്ങളിലായി ഒളിവിൽ കഴിഞ്ഞ അനുമോദ് ഒഡീഷയിൽ കുറെ നാൾ തങ്ങി. മൂന്നു മാസം മുൻപാണ് ബാംഗ്ലൂർ ഇലക്ട്രോണിക് സിറ്റിയിലെ ഒരു കടയിൽ ജോലി ചോദിച്ചെത്തി ആരുമറിയാതെ ഒളി ജീവതം നയിച്ചു വന്നിരുന്നത്. മതിലകം സ്റ്റേഷനിൽ മൂന്നു കൊലപാതകശ്രമ കേസ്സിലും ആയുധം കൈവശം വച്ച കേസ്സിലും, കാട്ടൂർ സ്റ്റേഷനിൽ രണ്ടു കൊലപാതകശ്രമ കേസ്സിലും, മയക്കുമരുന്നു കേസ്സിലും, കൂടാതെ ഇരിങ്ങാലക്കുട സ്റ്റേഷനിൽ കവർച്ചക്കേസടക മൂന്നു ക്രിമിനൽ കേസ്സുകളിലും പ്രതിയായ അനുമോദിൻ്റെ ഒരു വർഷത്തോളം നീണ്ട ഒളിവു ജീവിതമാണ്ബാംഗ്ലൂരുവിലെ വാടക വീട്ടിൽ വ്യാഴാഴ്ച അവസാനിച്ചത്.
പിടികൂടുന്ന സമയം പുലർച്ചെയുള്ള ഇളം തണുപ്പിൽ പുതപ്പിനുള്ളിലെ ചൂടിൽ സുഖ നിദ്രയിലായിരുന്നു പ്രതി. മോനേ കേരളാ പോലീസാണെടാ എഴുന്നേൽക്കടാ എന്ന വിളി കേട്ട് കണ്ണ് തുറന്ന അനുമോദ് കണ്ടത് തനിക്കു ചുറ്റും വട്ടമിട്ട് നിൽക്കുന്ന പോലീസുകാരേയാണ്. പിന്നെയെല്ലാം പെട്ടന്നു സംഭവിച്ചു. നിമിഷനേരം കൊണ്ട് ഒന്നു പ്രതികരിക്കാൻ കഴിയും മുമ്പാണ് സുഖനിദ്രയിലായിരുന്നയാൾ വിലങ്ങണിഞ്ഞ് പോലീസ് കസ്റ്റഡിയിലായത്. കോടതിയിൽ നിന്ന് ഇയാൾക്കെതിരെ മൂന്നു അറസ്റ്റു വാറണ്ട് നിലവിലുണ്ട്. പുലർച്ചെ താമസ സ്ഥലം കണ്ടെത്തി റൂമിൽ കയറി പിടികൂടുകയായിരുന്നു. ഇരിങ്ങാലക്കുട എസ്.ഐ. ദിനേശ് കുമാർ, എ.എസ്.ഐ. കെ.വി.ഉമേഷ്, സീനിയർ സി.പി.ഒ ഇ.എസ്.ജീവൻ. സി.പി.ഒ മാരായ കെ.എസ്.ഉമേഷ്, ഇ.ജി.ജിജിൽ, വി.കൃഷ്ണദാസ് എന്നിവരാണ് പോലീസ് അന്വേഷണ സംഘത്തിൻ ഉണ്ടായിരുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു.