മഞ്ഞളിന് പുതുജീവൻ നൽകി ആറളം ആദിവാസി പുനരധിവാസ മേഖല

മഞ്ഞളിന് പുതുജീവൻ നൽകി ആറളം ആദിവാസി പുനരധിവാസ മേഖല

ആദിവാസി വിഭാഗത്തിലെ സ്ത്രീകൾക്ക് വരുമാന മാർഗം ഒരുക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന ‘നാക്’ എന്ന പദ്ധതിയുടെ ഭാഗമായി മഞ്ഞൾ വ്യാപകമായി കൃഷി ചെയ്യുന്നു

 

ലോക വിപണിയിൽ ഏറെ ആവശ്യക്കാരുള്ള കേരളത്തിന്റെ സ്വന്തം വയനാടൻ മഞ്ഞളിന് പുതുജീവനേകുകയാണ് ആറളം പുനരധിവാസ മേഖലയിലെ നിവാസികൾ . നബാർഡിന്റെ ആദിവാസി വികസന പദ്ധതിയിൽ സെന്റർ ഫോർ റിസർച്ച് ആന്റ് ഡവലപ്മെന്റ് (സി ആർ ഡി) നടപ്പിലാക്കി വരുന്ന ആദിവാസി വികസന പദ്ധതിയിലൂടെ മഞ്ഞൾ വ്യാപകമായി കൃഷി ചെയ്യുന്നു. ആദിവാസി വിഭാഗത്തിലെ സ്ത്രീകൾക്ക് വരുമാന മാർഗം ഒരുക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന ‘നാക്’ എന്ന പദ്ധതിയുടെ ഭാഗമായാണിത്. നാക് ബ്രാന്റിൽ പുറത്തിറക്കുന്ന മഞ്ഞൾ പൊടിക്ക് ആവശ്യക്കാർ ഏറെയാണ്.

വന്യമൃഗശല്യമേറെയുള്ള ഈ പ്രദേശങ്ങളിൽ പൊതുവേ സുരക്ഷിതമായ കൃഷിയെന്ന രീതിയിലാണ് മഞ്ഞൾ കൃഷി പദ്ധതിയിൽ ഉൾപ്പെടുത്തിയത്. കഴിഞ്ഞ മൂന്ന് വർഷങ്ങളിലായി 1096  കുടുംബങ്ങൾക്ക്  25 ടൺ വയനാടൻ മഞ്ഞൾ വിത്താണ് പദ്ധതി പ്രദേശത്ത് കൃഷിക്കായി നൽകിയത്. കഴിഞ്ഞ വർഷം മാത്രം 5.74 ടൺ വിത്ത്  514 കുടുംബങ്ങൾ കൃഷിക്കുപയോഗിച്ചു. ഇതിലൂടെ വിളവെടുത്ത  29 ടൺ മഞ്ഞൾ ആദിവാസി കർഷകരിൽ നിന്ന് കക്കുവയിലെ വിപണനകേന്ദ്രം വഴി വാങ്ങി സംഭരിച്ചു.

വിപണി വിലയേക്കാൾ ഒരു രൂപ അധികം നൽകിയാണ് മഞ്ഞൾ സംഭരിക്കുന്നത്.പദ്ധതി പ്രദേശത്ത് രൂപീകരിച്ച ജെഎൽജികളുടെ നേതൃത്വത്തിൽ കൂട്ട് സംരംഭമായും മഞ്ഞൾ കൃഷി ചെയ്യുന്നുണ്ട്. തികച്ചും ജൈവിക രീതിയിൽ ഉൽപാദിപ്പിക്കുന്ന മഞ്ഞൾ പൊടിച്ച് എടുക്കുന്നതും പരമ്പരാഗത രീതിയിലായതിനാൽ മഞ്ഞളിന്റെ മുഴുവൻ ഔഷധ ഗുണവും മണവും രുചിയും ഇവയ്ക്കുണ്ട്.

ആദിവാസി മേഖലയിൽ ഉൽപാദിപ്പിക്കുന്ന മഞ്ഞൾ കക്കുവയിൽ സ്ഥാപിച്ചിരിക്കുന്ന ചൈതന്യ മഞ്ഞൾ പൊടി യൂണിറ്റിൽ നിന്നുമാണ് പൊടിച്ച് പായ്ക്കറ്റുകളിൽ നിറയ്ക്കുന്നത്. ഉണക്കി പൊടിച്ച മഞ്ഞൾ പൊടി കിലോഗ്രാമിന് 250 രൂപയും, ഉണക്കിയ മഞ്ഞളിന് 200 രൂപയുമാണ് വില. കക്കുവ നാക് വിപണന കേന്ദ്രം, കോട്ടപ്പാറ കശുവണ്ടി യൂണിറ്റ്, വളയൻചാൽ കൃപ തയ്യിൽ യൂണിറ്റ് എന്നിവിടങ്ങളിൽ മഞ്ഞൾ ലഭ്യമാണ്.

ജില്ലയിലേക്ക് ആവശ്യമായ പരമാവധി മഞ്ഞൾ വിത്ത് ഉല്പാദിപ്പിച്ച് വിതരണം ചെയ്യുക, വയനാടൻ മഞ്ഞളിന്റെ ഗുണങ്ങളെ ജനങ്ങളിലേക്ക് എത്തിക്കുക എന്നിവയാണ് ലക്ഷ്യമെന്ന് പദ്ധതി നിർവ്വഹണത്തിന് നേതൃത്വം കൊടുക്കുന്ന ഗ്രാമ ആസൂത്രണ സമിതിയും സി ആർ ഡിയും ലക്ഷ്യമാക്കുന്നതെന്ന് പ്രോഗ്രാം ഓഫീസർ ഇ സി ഷാജി പറഞ്ഞു.

ആവശ്യമുള്ളവർക്ക് +919400538802 എന്ന ഫോൺ നമ്പർ വഴി നേരിട്ട് മഞ്ഞൾ ലഭ്യമാക്കാനുള്ള സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ടെന്ന് ചൈതന്യ ജെ എൽ ജി സെക്രട്ടറി കെ കെ മിനി പറഞ്ഞു.